കുളത്തൂപ്പുഴ വനമേഖലയില്‍ അസ്ഥികൂടം കണ്ടെത്തി
text_fieldsകുളത്തൂപ്പുഴ വനത്തില്‍ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തുന്നു
കുളത്തൂപ്പുഴ: വനം ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ വനത്തിൽ പുരുഷന്‍റേതെന്നു കരുതുന്ന അസ്ഥികൂടം കണ്ടെത്തി. കുളത്തൂപ്പുഴ വനം റെയ്ഞ്ചില്‍ പെരുമ്പടപ്പ് ഭാഗത്തേക്ക് പോകുന്ന വഴി വനത്തിലാണ് അസ്ഥികൂടം കണ്ടത്. തലയോട്ടി മരകൊമ്പിലുടക്കിയ നിലയിലും മറ്റ് ഭാഗങ്ങള്‍ ചുവട്ടിലും കണ്ടതിനാൽ തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം.
നിലത്ത് വസ്ത്രഭാഗങ്ങളും കിടന്നിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ വനപാലകരാണ് അസ്ഥികൂടം കണ്ട് കുളത്തൂപ്പുഴ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഫോറൻസിക് വിഭാഗത്തിന്‍റെ സഹായത്തോടെ ഇന്‍ക്വസ്റ്റ് തയാറാക്കി പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ആറുമാസം പഴക്കമുള്ളതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴ പച്ചയില്‍ക്കട ജൂലി ഹൗസില്‍ ജോണ്‍സണെ(60) കാണാതായിരുന്നു. നിരീക്ഷണ കാമറ പരിശോധിച്ചതില്‍ ആമക്കുളം വന ഭാഗത്തേക്ക് പോയെന്ന് വിവരം ലഭിച്ചിരുന്നു. അന്ന് വനത്തില്‍ തെരഞ്ഞെങ്കിലും വിവരം കിട്ടിയില്ല. ആളെ തിരിച്ചറിയാൻ ജോണ്‍സന്റെ മകളെ സ്ഥലത്തെത്തിച്ചിരുന്നു.
വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞെന്നാണ് സൂചന. അതേസമയം, പരിശോധന പൂർത്തിയാക്കി ഡി.എന്‍.എ ഫലം ലഭിച്ചെങ്കില്‍ മാത്രമെ ആളെ തിരിച്ചറിയാന്‍ കഴിയൂവെന്നും കാണാതായവരെക്കുറിച്ച് വിവരം തേടുമെന്നും കുളത്തൂപ്പുഴ എസ്.എച്ച്. ഒ.വി. അജേഷ് അറിയിച്ചു.


