കാട്ടാനക്കൂട്ടം കാടിറങ്ങി; വൻ കൃഷി നാശം
text_fieldsപെരുവഴിക്കാലയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തിയ നിലയിൽ
കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ വില്ലുമല ആദിവാസി സങ്കേതത്തിൽ ഉൾപ്പെട്ട പെരുവഴിക്കാല പുളിമൂട്ടിൽ വീട്ടിൽ തുളസി കാണിയുടെ പുരയിടത്തിലെ കൃഷിയാണ് കഴിഞ്ഞ രാത്രിയിൽ കാട്ടാനക്കൂട്ടം നാമാവശേഷമാക്കിയത്.
ഏഴു മൂട് തെങ്ങുകളും പത്തോളം കവുങ്ങുകളും ഓണത്തിന് വിളവെടുക്കാൻ തയ്യാറാക്കിയ അമ്പതോളം വാഴകളും മറ്റു പച്ചക്കറി കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. ശെന്തുരുണി വനമേഖലയിൽ നിന്നും വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലി മറികടന്നാണ് കാട്ടാനകൾ കൃഷിയിടത്തിലെത്തിയത്.
രാത്രിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാനകളെ തുരത്താൻ ശ്രമിച്ചുവെങ്കിലും കൂട്ടത്തിലെ കൊമ്പൻ ആളുകൾക്ക് നേരെ ചിന്നം വിളിച്ചെത്തി. പുലർച്ചെ വരെ കൃഷിയിടത്തിൽ തുടർന്ന ശേഷമാണ് കാട്ടാനക്കൂട്ടം സമീപത്തെ വനത്തിലേക്ക് മടങ്ങിയത്.