കടലിൽ പോകുന്നവർ അപകടത്തിൽപെട്ടാൽ സർക്കാർ സംവിധാനങ്ങൾ 'അറിഞ്ഞമട്ടില്ല'
text_fieldsഅഴീക്കലിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വള്ളവും അതിനുള്ളിലുണ്ടായിരുന്ന വലകളും െക്രയിനിെൻറ സഹായത്തോടെ കരക്കെത്തിച്ചപ്പോൾ
ഓച്ചിറ: നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളും ആയിരക്കണക്കിന് തൊഴിലാളികളും മത്സ്യബന്ധനത്തിൽ ഏർപ്പെടുമ്പോൾ, അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്താനുള്ള സർക്കാർ സംവിധാനം പരാജയപ്പെടുന്നു. ഒരു മത്സ്യബന്ധന യാനം അപകടത്തിൽപെടുമ്പോൾ അവർ വയർലസിലൂടെ ഫിഷറീസ് അധികൃതരെയും കോസ്റ്റ് ഗാർഡിനെയും അറിയിക്കും. പക്ഷേ, രക്ഷകരാകേണ്ടവർ മണിക്കൂറുകൾ കഴിയും എത്താൻ. ഫിഷറീസ് വകുപ്പിെൻറ ഒരു ബോട്ടും നാലു ഉദ്യോഗസ്ഥരും അഴീക്കൽ പൊഴിയിൽ കാത്തിരിപ്പുണ്ട്.
എന്നാൽ, രക്ഷാപ്രവർത്തനത്തിൽ ഇവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാറില്ല. ഒാരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും മന്ത്രിമാരടക്കം സന്ദർശിക്കും. മത്സ്യത്തൊഴിലാളികളുടെ പരാതികൾ കേൾക്കും, എല്ലാം പരിഹരിക്കാമെന്നുള്ള ഉറപ്പും. കഴിഞ്ഞ മാസം രണ്ടുപേരാണ് മരിച്ചത്. രക്ഷകരായത് മത്സ്യത്തൊഴിലാളികൾ തന്നെ. അഴീക്കൽ ഹാർബർ കേന്ദ്രീകരിച്ച് കടലിൽ അപകടമുണ്ടാകുമ്പോൾ അവരെ രക്ഷപ്പെടുത്താൻ കഴിയുന്ന 24 മണിക്കൂർ സേവനം നൽകുന്ന സംവിധാനം അഴീക്കലിൽ വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഹാർബറിൽ ലക്ഷങ്ങളുടെ വരുമാനമാണ് ഫിഷറീസ് വകുപ്പിനുള്ളത്. മത്സ്യബന്ധന യാനങ്ങൾ പൊഴിയിൽ മണൽകുനയിലിടിച്ചും തിരയിൽപെട്ടും അപകടമേഖലയാണ് അഴീക്കൽ.