ഗവ. കോളജുകളിൽ ഒരു കോഴ്‌സ് കൂടി അനുവദിക്കും -ധനമന്ത്രി
text_fieldsകെ.എൻ. ബാലഗോപാൽ
കൊല്ലം: ഗവ. കോളജുകളിൽ ഒരു കോഴ്‌സ് കൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പുതുതലമുറ കോഴ്‌സിനാണ് മുൻതൂക്കം. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നിവയുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം.
‘ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷ വിദ്യാഭ്യാസം’ എന്നീ മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. സി. കേശവൻ മേമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മനോജ് അധ്യക്ഷനായി. സി. രജിത രക്‌തസാക്ഷി പ്രമേയവും ഡോ. കെ.വി. മഞ്ജുള അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.വി. ശശിധരൻ, എ.കെ.ജി.സി.ടി ജനറൽ സെക്രട്ടറി ഡോ. ടി. മുഹമദ് റഫീഖ്, ജില്ല പ്രസിഡന്റ് ആർ. മിനിത, എൻ.വി. സുനിൽരാജ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർപേഴ്‌സൺ ജെ. മേഴ്‌സിക്കുട്ടിയമ്മ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എൻ. മനോജ് അധ്യക്ഷനായി. വിദ്യാഭ്യാസ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിനുഭാസ്‌ക്കർ അധ്യക്ഷനായി. ഞായറാഴ്‌ച സമ്മേളനം സമാപിക്കും


