ലോട്ടറി വിൽപനക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തു
text_fieldsഓയൂർ: ലോട്ടറി വിൽപനക്കാക്കാരിയുടെ പതിനെണ്ണായിരത്തോളം രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് സ്കൂട്ടിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു. അയത്തിൽ മുള്ളുവിള കല്ലുവെട്ടാംകുഴിവീട്ടിൽ റൂബിയുടെ ബാഗാണ് അപഹരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു സംഭവം. റൂബി സ്കൂട്ടറിൽ സഞ്ചരിച്ച് പൂയപ്പള്ളി, ഓയൂർ മേഖലകളിലാണ് ലോട്ടറികച്ചവടം നടത്തിവരുന്നത്. വെള്ളിയാഴ്ച രാവിലെ ഓട്ടുമലയിൽ നിന്ന് മരുതമൺപള്ളി ഭാഗത്തേക്ക് വരുന്നതിനിടയിൽ പിന്നാലെ സ്കൂട്ടറിലെത്തിയ രണ്ടുപേർ റൂബിയുടെ സ്കൂട്ടർ കൈകാണിച്ച് നിർത്തി ലോട്ടറി ടിക്കറ്റിന്റെ റിസൽട്ട് ആവശ്യപ്പെട്ടു.
ഒരാൾ റിസൽട്ട് നോക്കുന്നതിനിടയിൽ മറ്റേയാൾ റൂബിയുടെ തോളിൽ തൂക്കിയ ബാഗ് പൊട്ടിച്ച് വന്ന വഴിക്ക് തന്നെ സ്കൂട്ടർ ഓടിച്ച് രക്ഷപ്പെട്ടു. ബാഗിനുള്ളിൽ സ്വർണ പണയം എടുക്കുന്നതിന് കരുതിയ 9500 രൂപയും ലോട്ടറി വിറ്റ എണ്ണായിരത്തോളം രൂപയും മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, ആധാർ, പാൻകാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവയും ഉണ്ടായിരുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.