വേനൽ കനക്കുന്നു; പഞ്ചായത്ത് കിണറുകൾ നവീകരിക്കാതെ അധികൃതർ
text_fieldsവെളിയം കോളനി ഭാഗത്തെ പൊതുകിണർ കാടുകയറിയ നിലയിൽ
ഓയൂർ: വേനൽ ശക്തമായിട്ടും ഗ്രാമപഞ്ചായത്ത് കിണറുകൾ നവീകരിക്കാതെ അധികൃതർ. വെളിയം, ഉമ്മന്നൂർ, പവിത്രേശ്വരം, വെളിനല്ലൂർ, പൂയപ്പള്ളി, കരീപ്ര, കുളക്കട തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പഞ്ചായത്തുകളിലെ നൂറോളം പൊതുകിണറുകൾ കാട് കയറി നാശത്തിലാണ്. പ്രദേശവാസികളുടെ കിണറുകൾ വറ്റിവരണ്ട അവസ്ഥയിലാണ്.
ദൂരെ നിന്ന് പണം കൊടുത്ത് വാങ്ങിയാണ് നാട്ടുകാർ കുടിവെള്ളം ഉപയോഗിക്കുന്നത്. എല്ലാ വർഷവും വേനൽക്കാലത്ത് പഞ്ചായത്തുകൾ പൊതുകിണറുകൾ നവീകരിക്കുമെങ്കിലും ഇത്തവണ നടന്നിട്ടില്ല. പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം നിലനിൽക്കെ പൊതുകിണറുകൾ നവീകരിച്ച് കിണറുകൾ ഉപയോഗപ്രദമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു.
ഉയർന്ന പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള പദ്ധതിയോ ജൽജീവൻ പദ്ധതിയോ നടപ്പാക്കിയിട്ടില്ല. അതിനാൽ ഇവിടെ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടെ പൊതുകിണറുകൾ ഉണ്ടെങ്കിലും വെള്ളം ലഭിക്കുന്നില്ല. ടിപ്പറിൽ കുടിവെള്ള ടാങ്ക് ഘടിപ്പിച്ച് മാത്രമേ ഇവിടെ വെള്ളം എത്തിക്കാൻ കഴിയൂ. റവന്യു അധികൃതരുമായി കൂടിയാലോചിച്ച ശേഷമേ കുടിവെള്ളം ഈ മേഖലകളിൽ എത്തിക്കാൻ സാധിക്കുവെന്നാണ് നാട്ടുകാർ പറയുന്നത്.


