കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നുക്ഷാമം രൂക്ഷം
text_fieldsപാരിപ്പള്ളി: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നുക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു. ഒ.പിയിൽ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകളൊന്നും ആശുപത്രി ഫാർമസിയിൽ ഇല്ലെന്നാണ് പരാതി. പല മരുന്നുകളും പുറത്തുനിന്നും കൂടിയ തുകക്ക് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. ശസ്ത്രക്രിയ കഴിഞ്ഞവർക്കും മറ്റ് ഗുരുതര രോഗമുള്ളവർക്കും കുറിച്ചുകൊടുക്കുന്ന മരുന്നുകൾക്കായി ഒ.പി ഫാർമസിയിൽ എത്തുമ്പോൾ അവയൊന്നും ഇല്ലെന്നാണ് മറുപടി. എവിടെ കിട്ടുമെന്നുചോദിച്ചാൽ ഫാർമസിയിൽ നിൽക്കുന്നവർ കൈമലർത്തും. മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസിയുടെ മൂന്നിലെത്തുന്നവർക്കാണ് മരുന്ന് ഇല്ലെന്ന മറുപടി ലഭിക്കുന്നത്.
സർജറി കഴിഞ്ഞവർക്കുൾപ്പെടെ ആശുപത്രി ഒ.പികളിൽ ഉള്ള മരുന്നുകളാണ് സാധാരണ ഡോക്ടർമാർ എഴുതിനൽകാറുള്ളത്. നിർധനരും സാധാരണക്കാരുമായ രോഗികളാണ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സക്കെത്തുന്നത്. ഫാർമസി കൗണ്ടറുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. നൂറുകണക്കിന് രോഗികൾ മരുന്നിനായി ക്യൂ നിൽക്കുന്ന കൗണ്ടറിൽ ഒന്നോ രണ്ടോ ഫാർമസിസ്റ്റ് മാത്രമാണ് ഉണ്ടാവുക.