രണ്ടാം ദിനവും ആടിനെ കൊന്നു; പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
text_fieldsപത്തനാപുരം: അലിമുക്ക് പുറച്ചാൽ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്. തുടർച്ചയായ രണ്ടാം ദിവസവും പുറച്ചാൽ വാലുതണ്ടിൽ ശാന്തയുടെ ആടിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയ ആടുകളെയാണ് രണ്ട് ദിവസമായി പുലി കടിച്ചുകീറിയത്. ആർ.ആർ.ടിയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം ഇവിടെ കാമറ സ്ഥാപിച്ചെങ്കിലും, പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല.
ആട്ടിൻകൂടിനു സമീപത്തെ കാൽപ്പാടുകൾ നോക്കിയാണ് പുലിയുടെ സാന്നിധ്യം അധികൃതർ സ്ഥിരീകരിച്ചത്. വനംവകുപ്പ് മേഖലയിൽകൂട് സ്ഥാപിച്ചു. 40 വർഷത്തിലേറെയായി ആടുകളെയും, പോത്തുകളെയും വളർത്തിയാണ് ശാന്ത ഉപജീവനം നടത്തിവന്നിരുന്നത്. രണ്ട് ദിവസമായി രണ്ട് ആടുകളെയാണ് നഷ്ടമായത്. ഒരാഴ്ചമുമ്പ് സമീപത്തെ വീട്ടിലെ വളർത്തുനായെ പുലി പിടിച്ചിരുന്നു.


