Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightകാട്ടാനക്കലിയിൽ...

കാട്ടാനക്കലിയിൽ കടശ്ശേരി ഗ്രാമം: വാഴത്തോട്ടം നശിപ്പിച്ചു

text_fields
bookmark_border
കാട്ടാനക്കലിയിൽ കടശ്ശേരി ഗ്രാമം: വാഴത്തോട്ടം നശിപ്പിച്ചു
cancel
camera_alt

കാട്ടാനകൾ നശിപ്പിച്ച വാഴക്കുലകളുമായി സഹദേവൻ

പത്തനാപുരം: നേരം സന്ധ്യ മയങ്ങുന്നതോടെ കടശ്ശേരി ഗ്രാമം കാട്ടാനകളുടെ പിടിയിലാകുന്നു. ഇലപ്പക്കോട് മൈലവിള വീട്ടിൽ സഹദേവന്‍റെ രണ്ടര ഏക്കർ കൃഷിഭൂമിയിൽ കുലച്ച നാനൂറ്‌ മൂടോളം വാഴകളും, കവുങ്ങും, കൈതയുമെല്ലാം കാട്ടാനകൾ നശിപ്പിച്ചു. കവുങ്ങുകൾ പിഴുതിട്ടു, ഏത്ത, റോബസ്റ്റ തുടങ്ങി വിവിധയിനം കുലച്ച വാഴകൾ ചവിട്ടിമെതിച്ചു.കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന സൗര വേലി തകർത്താണ് കാട്ടാനകൾ അകത്തു കടന്നത്. 60 വർഷമായി കൃഷി നടത്തുന്ന സഹദേവൻ ആകെ തകർന്ന അവസ്ഥയിലാണ്. കനത്ത മഴയിലോ, കാറ്റിലോ പോലും ഇതുപോലെ നാശം സംഭവിച്ചിട്ടില്ലെന്ന് സഹദേവൻ പറയുന്നു. നാല് ലക്ഷം രൂപയോളം നഷ്ടമുണ്ടായി.

ഇനി കൃഷിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും സഹദേവൻ പറയുന്നു. ഈ മാസം ആദ്യവും സഹദേവന്‍റെ പുരയിടത്തിലെത്തിയ കാട്ടാനകൾ നാൽപത് മൂട് വാഴകളും, പത്തോളം റബർ മരങ്ങളും നശിപ്പിച്ചിരുന്നു. അധികൃതരോട് പരാതി പറഞ്ഞ് മടുത്തെന്നാണ് സഹദേവൻ പറയുന്നത്. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന തൂക്ക് സൗര വേലിയുടെ നിർമാണവും ഉപേക്ഷിച്ച മട്ടാണ്.

ഒരാഴ്ച മുമ്പ് സ്ഥലം സന്ദർശിച്ച മന്ത്രി കെ.ബി. ഗണേഷ്‌കുമാർ, കാട്ടാന ശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയതാണ്. സന്ധ്യ മയങ്ങിയാൽ പിന്നെ റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കടശ്ശേരിയിൽ. കഴിഞ്ഞ ഞായറായഴ്ച്ചയാണ് സഹദേവന്റെ മകൻ സജി ആശുപത്രിയിൽ പോയി വരുമ്പോൾ കടശ്ശേരി വനത്തിനുള്ളിൽ കാട്ടാനക്ക് മുന്നിൽപെട്ടത്. മകളുമായി ആശുപത്രിയിൽ പോയി വരുമ്പോഴായിരുന്നു സംഭവമെന്ന് സജി പറഞ്ഞു. വീടിന് പുറത്തിറങ്ങാൻ പറ്റില്ല. കുഞ്ഞുങ്ങളെ സ്കൂളിൽ വിടാൻ പോലും ഭയമാണെന്നാണ് നാട്ടുകാരും പറയുന്നത്. എത്ര വാർത്തകൾ വന്നാലും അധികൃതരും കണ്ണടയ്ക്കുകയാണ്.

Show Full Article
TAGS:Wild Elephant threat banana plantation 
Next Story