കൊല്ലം-ചെങ്കോട്ട റെയില്‍ പാത; നീളം വർധിപ്പിക്കാന്പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാന്‍ സാധ്യത
text_fieldsനീളം വർധിപ്പിക്കേണ്ടുന്ന ആവണീശ്വരം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോം
പത്തനാപുരം: ചെങ്കോട്ട-പുനലൂര്‍-കൊല്ലം റെയില്‍വേ പാതയിലെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. മധുര റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള ഭഗവതിപുരം മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനാണ് പുതിയ നിർദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെയും പാര്‍ലമെന്റംഗങ്ങളുടെയും യോഗത്തിലാണ് നിര്‍ദേശമുയർന്നത്.
നിലവില്‍ റെയില്‍വേ എൻജിനീയറിങ് വിഭാഗം ഇതിനാവശ്യമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ബ്രോഡ്ഗേജ് പാതയായെങ്കിലും മിക്ക സ്റ്റേഷനിലും സൗകര്യപ്രദമായ പ്ലാറ്റ്ഫോമുകള് ഇല്ല. ഇത് യാത്രാവണ്ടികളെയും ചരക്കുവണ്ടികളെയും ബാധിക്കുന്നുണ്ട്. തമിഴ്നാടുമായി വേഗത്തില്‍ ചരക്കുനീക്കം സാധ്യമാകുന്ന പാതയാണ് കൊല്ലം-ചെങ്കോട്ട. എന്നാല്‍ സ്റ്റേഷനുകളുടെ പരിമിതികള്‍ കാരണം ചരക്കുവണ്ടികള്‍ കടന്നുപോകാറില്ല. 18 മുതല്‍ 24 വരെയുള്ള എല്‍.എച്ച്.ബി കോച്ചുകളെ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്ഫോമുകളാണ് പുതിയ നിര്‍ദേശത്തിലുള്ളത്. പ്ലാറ്റ്ഫോമുകളുടെ നീളം വർധിച്ചാല്‍ കൂടുതല്‍ സര്‍വിസുകൾ ഇതുവഴി സാധ്യമാകും. കൂടാതെ നിലവിലുള്ള സ്റ്റോപ്പുകള്ക്കുപുറമെ മറ്റ് സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ ലഭിക്കും.
കിളികൊല്ലൂര്‍ - 576 മീറ്റര്‍, ചന്ദനത്തോപ്പ് - 576 മീറ്റര്‍, കുണ്ടറ - 576 മീറ്റര്‍, കുണ്ടറ ഈസ്റ്റ് - 381 മീറ്റര്‍, എഴുകോണ്‍ - 576 മീറ്റര്‍, കൊട്ടാരക്കര - 575 മീറ്റര്‍, കുര- 576 മീറ്റര്‍, ആവണീശ്വരം - 578 മീറ്റര്‍, ഇടമണ്‍ - 520 മീറ്റര്‍, തെന്മല - 580 മീറ്റര്‍, ന്യൂ ആര്യങ്കാവ് - 550 മീറ്റര്‍, ആര്യങ്കാവ് - 455 മീറ്റര്‍ എന്നിങ്ങനെയാണ് പുതിയതായി പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാന്‍ നിർദേശം. തെന്മലയില് രണ്ട് പ്ലാറ്റ്ഫോമുകളുടെയും ഇടമണില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെയും നീളമാണ് വർധിക്കുക. കിളികൊല്ലൂര്‍, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം എന്നിവിടങ്ങളില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ നീളമാണ് വർധിപ്പിക്കുക. നിലവില്‍ പുനലൂരില്‍ മാത്രമാണ് 24 എല്‍.എച്ച്.ബി കോച്ചുകളെ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്ഫോം ഉള്ളത്.