ഉദ്ഘാടനം കഴിഞ്ഞിട്ടും പത്തനാപുരത്തെ കംഫര്‍ട്ട് സ്റ്റേഷന് അടഞ്ഞുതന്നെ
text_fieldsഉദ്ഘാടനശേഷം അടഞ്ഞുകിടക്കുന്ന മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്
പത്തനാപുരം: നഗരത്തിലെ പൊതുമാർക്കറ്റിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ കംഫർട്ട് സ്റ്റേഷൻ ഇതുവരെയും പൊതുജനങ്ങൾക്കായി തുറന്നുനൽകിയില്ല. പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കംഫർട്ട് സ്റ്റേഷൻ പൂർത്തീകരിച്ചത്. ഉദ്ഘാടനം നടത്തിയതല്ലാതെ തുടര്‍പ്രവർത്തനങ്ങൾ ഒന്നുമുണ്ടായില്ല. നിലവിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൊട്ടാരക്കര ഭാഗത്തേക്കുള്ള സ്റ്റാൻഡിൽ മാത്രമാണ് ടൗണിലെ ഏക കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ കല്ലുംകടവ് സാംസ്കാരികനിലയത്തിന് പിന്നില്‍ സമാനമായ രീതിയിൽ കംഫർട്ട് സ്റ്റേഷൻ നിർമിക്കുകയും ഉദ്ഘാടനം നടത്തി അടച്ചിടുകയുമായിരുന്നു. തുടര്‍ന്ന് അവിടം സാമൂഹികവിരുദ്ധർ താവളമാക്കി. കെട്ടിടം കാടുംപടർപ്പും നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്.
നഗരത്തിൽ കംഫർട്ട് സ്റ്റേഷൻ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് പഞ്ചായത്ത് മുൻകൈയിൽ ഡിപ്പോക്ക് സമീപം ടോയ്ലറ്റ് ബ്ലോക്ക് നിർമിച്ചത്. ഇതിന്റെ പ്രയോജനം ടൗണിലോ പൊതുമാർക്കറ്റിലോ ഉള്ളവര്‍ക്ക് ലഭ്യമാകുന്നില്ല. മാർക്കറ്റിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥമാണ് മത്സ്യവിപണനകേന്ദ്രത്തിന് സമീപം കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. ടോയ്ലറ്റുകള് അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാണ്.