പുനലൂർ പട്ടണം ഇനി കാമറ നിരീക്ഷണത്തിൽ
text_fieldsപുനലൂർ പട്ടണത്തിൽ നഗരസഭ സ്ഥാപിച്ച കാമറകൾ സി. അജയപ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പുനലൂർ: പട്ടണത്തിലെ 21 ഹോട്ട്‌സ്പോട്ടുകളിൽ നഗരസഭ കാമറകൾ സ്ഥാപിച്ചു. ഇതിന്‍റ ഉദ്ഘാടനം ഓണം ഫെസ്റ്റ് വേദിയിൽ സി. അജയപ്രസാദ് എം.എൽ.എ നിർവഹിച്ചു. ചെയർപേഴ്സൺ എം.എ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് ജി. നാഥ്, പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. രാജശേഖരൻ, ടി. അനിത, കൗൺസിലർമാരായ ഷഫ്ന ഷാജഹാൻ, ആർ. റിയാസ്, ഷീബമോൾ, ഇ.കെ. ഷേർളി, രാജപ്പൻ, ക്ലീൻ സിറ്റി മാനേജർ കെ. ജയകുമാർ, സെക്രട്ടറി ഇൻ ചാർജ് ബിന്ദു എസ്. കരുണാകരൻ എന്നിവർ സംസാരിച്ചു.
മാലിന്യം വലിച്ചെറിയപ്പെടാൻ സാധ്യതയുള്ള 21 ഹോട്ട്സ്പോട്ടുകളിൽ എ.ഐ. അടക്കം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 50 ഓളം കാമറകളാണ് സ്ഥാപിച്ചത്. ഇതിൽ വാഹനങ്ങളുടെ നമ്പറുകൾ അടക്കം കണ്ടെത്താനാകും. പട്ടണത്തിലെ പ്രധാന സ്ഥലങ്ങളായ ടി.ബി. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, എം.എൽ.എ റോഡ്, പേപ്പറിൽ റോഡ് ഇവിടങ്ങളിൽ എല്ലാം കാമറകൾ പ്രവർത്തിച്ചു തുടങ്ങി. പട്ടണത്തിലെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭ സ്ഥാപിച്ചിരുന്ന പൂച്ചട്ടികൾ വ്യാപകമായി മോഷണം പോയിരുന്നു.
ഇത്തരത്തിൽ പൊതുമുതലുകൾ നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പട്ടണം മുഴുവൻ നിരീക്ഷിക്കുന്നതിനുള്ള കാമറകൾ സ്ഥാപിച്ചത്. കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ചെയർപേഴ്സൺ അറിയിച്ചു.


