പുനലൂരിൽ അപകടഭീഷണി ഒഴിയുന്നു; മരങ്ങൾ മുറിച്ചുതുടങ്ങി
text_fieldsപുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റുന്നു
പുനലൂർ: പുനലൂർ പട്ടണത്തിലടക്കം യാത്രക്കാർക്കും മറ്റും അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുതുടങ്ങി. ഞായറാഴ്ച പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയോടും മലയോര ഹൈവേയോടും ചേർന്നുള്ള കൂറ്റൻ ആൽമരത്തിന്റെ അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റി.
വൈദ്യുതി ലൈനിലൂടെ ഹൈവേയിലേക്കും ബസ് ഡിപ്പോയിലെ കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലൂടെയും ഉണ്ടായിരുന്ന വലിയ ശിഖരങ്ങളാണ് മുറിച്ചത്. അതേസമയം, ദേശീയപാതയോരത്ത് നഗരസഭ ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയവയുടെ മുന്നിൽ വലിയ അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരങ്ങൾ അടുത്തദിവസം മുറിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ മരം ഉൾപ്പെടെ ഉയർത്തുന്ന ഭീഷണി കഴിഞ്ഞ 26ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം പി.എസ്. സുപാൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന മഴക്കെടുതി അവലോകന യോഗത്തിലുണ്ടായ കർശന നിർദേശത്തെതുടർന്നാണ് മരത്തിന്റെ ചില്ലകൾ മുറിക്കാൻ അധികൃതർ തയാറായത്.
മഴക്കാലത്തിനുമുമ്പേ ഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കാൻ സർക്കാറിന്റെ നിർദേശം ഉണ്ടായിരുന്നെങ്കിലും പുനലൂരിലടക്കം പലയിടങ്ങളിലും ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ല. കൂടാതെ പുനലൂർ മുതൽ കോട്ടവാസിൽ വരെ ദേശീയപാതയോരത്തെ മുറിച്ചുമാറ്റേണ്ട അപകടമരങ്ങളും തിട്ടപ്പെടുത്തി.
ശനിയാഴ്ച പുനലൂർ മുതൽ ഒറ്റക്കൽ പള്ളി വരെ 27 മരങ്ങൾ അധികൃതർ നിർണയിച്ചു. ഇതിൽ എട്ടെണ്ണം വനംപരിധിയിലും ബാക്കി ദേശീയപാത പരിധിയിലുമാണ്. കോട്ടവാസൽ വരെയുള്ള മരങ്ങൾ ചൊവ്വാഴ്ച തിട്ടപ്പെടുത്തുമെന്നാണ് അധികൃതർ പറയുന്നത്. പരമാവധി 10 ദിവസത്തിനുള്ളിൽ അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും നീക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. പുനലൂർ ആർ.ഡി.ഒക്കാണ് ഏകോപന ചുമതല.