ആര്യങ്കാവിൽ എക്സൈസ് പരിശോധന കർശനമാക്കി
text_fieldsആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ വാഹന പരിശോധന
പുനലൂർ: ഓണനാളുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനായി തമിഴ് നാട് അതിർത്തിയായ ആര്യങ്കാവിൽ എക്സൈസ് പരിശോധന കർശനമാക്കി. നിത്യോപയോഗ സാധനങ്ങളുടെ മറവിൽ കഞ്ചാവും മറ്റ് നിരോധിത ലഹരിവസ്തുക്കളും കൊണ്ടുവരുന്ന മുൻ അനുഭവം കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. ചെക്പോസ്റ്റിലെ ജീവനക്കാർ മൂന്നു ഷിഫ്റ്റായാണ് പരിശോധന നടത്തുന്നത്. ഇതുവഴി വരുന്ന വാഹനങ്ങളിൽ സംശയാസ്പദമായത് തടഞ്ഞുനിർത്തി ഇതിലെ സാധനങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കടത്തിവിടുന്നത്.
ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇതു വഴി കഞ്ചാവ് വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നുണ്ട്. വാഹനങ്ങളിൽ കൂടാതെ ട്രെയിൻ മാർഗ്ഗവും കഞ്ചാവ് കടത്തുകാരുടെ സുഗമപാതയാണ് ആര്യങ്കാവ്. കൂടാതെ നിരോധിത പുകയില ഉൽപന്നങ്ങളും ധാരാളമായി കൊണ്ടുവരുന്നുണ്ട്. പച്ചക്കറി സാധനങ്ങളുടെ മറവിലാണ് ഇത് കടത്തുന്നത്.
നിറയെ ലോഡുമായി വരുന്ന വാഹനങ്ങളിൽ ഇത്തരം ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് കണ്ടുപിടിക്കാനും അധികൃതർക്ക് പ്രയാസമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വല്ലപ്പോഴെങ്കിലും ലഹരി വസ്തൂക്കൾ ഇവിടെ പിടികൂടുന്നത്. മറ്റൊരു അതിർത്തിയായ അച്ചൻകോവിലിലും എക്സൈസ്, പൊലീസ് ജാഗ്രതയിലാണ്.