മഴയെടുത്തു...; മലയോര മേഖലയിൽ വ്യാപകമായ നാശം
text_fieldsമരം വീണ് തകർന്ന കഴുതുരുട്ടി പ്ലാവിള വീട്ടിൽ സുമംഗലയുടെ വീട്
പുനലൂർ: ശക്തമായ കാറ്റോടുകൂടി കാലവർഷം ശക്തമായതോടെ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശം. മരങ്ങൾ ഒടിഞ്ഞും പിഴുതും വീണ് നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശമുണ്ടായി. അഞ്ച് വീടുകൾ പൂർണമായി തകർന്നു. ഏഴ് വീടുകൾക്ക് ഭാഗിക നാശമുണ്ടായി.
പുനലൂർ താഴെവാതുക്കൽ ഉഗ്രകുന്ന് ഭാഗത്ത് വിശ്വംഭരൻ, കഴുതുരുട്ടി പ്ലാവിള പുത്തൻവീട്ടിൽ സുമഗംല, ആര്യങ്കാവ് വില്ലേജിൽ ഷൈജു ഭവനിൽ സരസ്വതി, ആയിരനെല്ലൂർ പുത്തുത്തടം ജോജു ഭവനം വീട്ടിൽ മിനി ജോർജ്, ഐക്കരകോണം മണിമന്ദിരത്തിൽ ലീല, അറയ്ക്കൽ തേവർതോട്ടം ലക്ഷം വീട് കോളനിയിൽ മന, ഉറുകുന്ന് പാറവിളിയിൽ സുലോചന, അഞ്ചൽ കുഴിവിളയിൽ ഷെഫീഖിന്റെ ചുറ്റുമതിൽ, കരുകോൺ ചരുവിള പുത്തൻവീട്ടിൽ എസ്. അനിൽ എന്നിവരുടെ വീടുകൾ വീണ് തകർന്നു.
പുനലൂർ നഗരസഭ പ്രദേശത്തും വീടുകൾക്കും മറ്റും നാശമുണ്ടായി. മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും നിരവധി പോസ്റ്റുകളും തകർന്നു. അച്ചൻകോവിലിൽ നാല് ദിവസമായി മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നു. വൈദ്യുതി നിലച്ചതിനെ തുടർന്ന് അച്ചൻകോവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവൻ രക്ഷാമരുന്നുകൾ കേടാകാതിരിക്കാൻ തെന്മല പി.എച്ച്.സിയിലേക്ക് മാറ്റി.
തെന്മലയിൽനിന്ന് പ്രിയ എസ്റ്റേറ്റിലും വനത്തിലൂടെയുള്ള കെ.വി ലൈനിൽ മരങ്ങൾ വീണതാണ് വൈദ്യുതി മുടങ്ങാനിടയാക്കിയത്. കനത്ത മഴയും വന്യമൃഗങ്ങളുടെ ഭീഷണിയും കാരണം അധികൃതർക്ക് വനത്തിലെത്തി നിർഭയമായി ലൈനുകൾ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിക്കാനും കഴിയുന്നില്ല.