‘മിനി പമ്പ’യിലെ അനധികൃത കടകൾ പൊളിച്ചുമാറ്റി
text_fieldsപുനലൂർ മിനി പമ്പയിലെ അനധികൃത നിർമാണങ്ങൾ നഗരസഭ അധികൃതർ പൊളിച്ചു മാറ്റുന്നു
പുനലൂർ: ശബരിമല മണ്ഡലകാലത്ത് കച്ചവടത്തിനായി പുനലൂർ ടി.ബി ജങ്ഷനിലെ മിനി പമ്പയിൽ താൽക്കാലികമായി തയാറാക്കിയ കടകൾ നഗരസഭ അധികൃതർ പൊളിച്ചു മാറ്റി. ടി.ബി ജങ്ഷൻ മുതൽ വാളക്കോട് വരെ ദേശീയ പാതയുടെ ഇരുവശത്തും ഉണ്ടായിരുന്ന മുപ്പതോളം കടകളാണ് ഹൈകോടതി ഉത്തരവിന്റെയും കലക്ടറുടെ നിർദേശപ്രകാരവും സെക്രട്ടറിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നീക്കം ചെയ്തത്. നഗരസഭയിൽനിന്ന് താൽക്കാലിക അനുമതിയോടെ ദേശീയപാതയോരത്ത് നിർമിച്ച കടകളും ഷെഡുകളുമാണ് ഇതിൽ കൂടുതലും.
സീസൺ കച്ചവടത്തിന് ശേഷം ഇത് പൊളിച്ചു മാറ്റാതെ കച്ചവടക്കാർ ഉപേക്ഷിച്ചു പോയതാണ് ഇതിൽ പലതും. മണ്ഡലകാലം കഴിഞ്ഞ് മാസങ്ങളായിട്ടും പാതയോരത്തെ ഷെഡുകൾ പൊളിച്ച് മാറ്റാത്തത് ഗതാഗതത്തിനും വഴിയാത്രികർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടായിരുന്നു. ഈ ഭാഗത്ത് പാതക്ക് വീതി കുറവും കൊടും വളവുമായതിനാൽ അപകടങ്ങളും പതിവായിരുന്നു. വാഹനാപകടങ്ങളിൽ ജീവഹാനിയും പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ചൂണ്ടിക്കാട്ടി അനധികൃത നിർമാണംനീക്കം ചെയ്യാൻ അനൂപ് ജോർജ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിന്റെ വിധിയിൽ അനധികൃതമായി നിർമിച്ചിട്ടുള്ള എല്ലാ നിർമാണങ്ങളും പൊളിച്ചു മാറ്റാൻ കോടതി നഗരസഭ സെക്രട്ടറിക്ക് ഉത്തരവ് നൽകി. എന്നാൽ, നഗരസഭാധികൃതർ സമയ ബന്ധിതമായി ഉത്തരവ് നടപ്പാക്കാതെ വന്നതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു.
അവിടെനിന്ന് ലഭിച്ച ഉത്തരവ് കലക്ടർക്ക് നൽകി പരാതി കൊടുത്തു. പരാതി പരിശോധിച്ച കലക്ടറും നഗരസഭ സെക്രട്ടറിയോട് എത്രയും വേഗം കോടതി വിധി നടപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. വരും ദിവസങ്ങളിൽ പുനലൂർ നഗരസഭ പരിതിയിലുള്ള എല്ലാ അനധികൃത നിർമാണങ്ങളും ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റുമെന്ന് സെക്രട്ടറി എസ്. സുമയ്യ ബീവി പറഞ്ഞു.
പത്ത് കടകൾ പിന്നീട് നീക്കം ചെയ്യും
പുനലൂർ മിനി പമ്പയിൽ നഗരസഭ ലൈസൻസുള്ളതും താൽക്കാലികവുമായ പത്തോളം കടകൾ പിന്നീട് നീക്കം ചെയ്യുമെന്ന് സെക്രട്ടറി പറഞ്ഞു. ഈ കടകളുടെ ഉടമകളിൽ ചിലർ കടകൾ പൊളിച്ചു മാറ്റുന്നതിനെതിരെ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതാണ് തടസ്സമായത്. സ്റ്റേയുടെ കാലാവധി തീരുംമുറക്ക് കോടതി ഉത്തരവ് ഉണ്ടായാൽ ഈ കടകളും നഗരസഭ നീക്കം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.