ലക്ഷങ്ങൾ പാഴാക്കിയത് മിച്ചം; ചെടികൾ ചട്ടിയോടെ അടിച്ചുമാറ്റുന്നു
text_fieldsപുനലൂർ പട്ടണത്തിലെ വലിയപാലത്തിൽനിന്ന് ചട്ടിയും ചെടിയും മോഷ്ടിച്ചുകൊണ്ടുപോയതോടെ ബാക്കിയായ ഇരുമ്പുഫ്രെയിം
പുനലൂർ: നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നഗരസഭ ലക്ഷങ്ങൽ ചെലവിട്ട് ചെടികൾ സ്ഥാപിച്ചത് മിക്കതും ചട്ടിയുൾപ്പടെ ‘അടിച്ചുമാറ്റൽ’ പതിവാകുന്നു. ശേഷിക്കുന്നത് മിക്കതും കനത്ത ചൂടിൽ ഇതിനകം ഉണങ്ങിക്കരിഞ്ഞു. പട്ടണത്തിലെ പാലങ്ങളുടെയും പ്രധാന പാതകളുടെയും അരികിലാണ് ചട്ടിയിലുള്ള വിവിധയിനം പൂച്ചെടികൾ വെച്ചത്.
കഴിഞ്ഞ ജൂണിൽ തുടങ്ങിയ ഈ പദ്ധതിക്കായി നാലേകാൽ ലക്ഷം രൂപയാണ് നഗരസഭ ചെലവിട്ടത്. ഈ പദ്ധതി വിവാദവുമായിരുന്നു. ചട്ടിയും ചെടിയും മോഷ്ടിച്ചെടുക്കാതിരിക്കാൻ പ്രത്യേക നിലയിൽ കമ്പികളിൽ ബലപ്പെടുത്തിയാണ് കൈവരികളിൽ ഉൾപ്പെടെ സ്ഥാപിച്ചത്. ചെടികൾ നനക്കുന്നതിനും സംരക്ഷണത്തിനുമായി നഗരസഭ ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, തുടക്കത്തിൽ സംരക്ഷണം ഉൾപ്പെടെ കാര്യമായി നടന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോട്ടമില്ലാതായി. ഇതോടെയാണ് പലയിടത്തും നിന്നും വ്യാപകമായി ചെടിയും ചട്ടിയും മോഷ്ടിച്ചുകൊണ്ടുപോകുന്നത്. നഗരസഭ കാര്യാലയത്തിനു മുന്നിലുള്ള കച്ചേരി റോഡ്, വലിയപാലം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മോഷണം പോയിട്ടുള്ളത്. എല്ലാ ദിവസവും ഇവിടെ മോഷണം നടക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് ശ്രദ്ധിക്കുന്നുപോലുമില്ല.


