ദേശീയപാതയിൽ ‘ബ്ലാക്ക് സ്പോട്ടുകൾ' അപകടരഹിതമാക്കാൻ നടപടി
text_fieldsപുനലൂർ ടി.ബി ജങ്ഷന് സമീപം ഇൻറർലോക്ക് പാകി ദേശീയപാതയുടെ വീതി കൂട്ടിയ നിലയിൽ
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂരിലും കോട്ടവാസലിനും ഇടയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്നതും ബ്ലാക്ക് സ്പോട്ട് ആയി നിർണയിച്ചിരിക്കുന്നതുമായ സ്ഥലങ്ങൾ അപകടരഹിതമാക്കാൻ നടപടി തുടങ്ങി. ഈ ഭാഗങ്ങളിൽ ദേശീയപാതയുടെ വീതി ഇൻറർലോക്ക് ഉപയോഗിച്ച് കൂട്ടുന്ന നടപടിയാണ് നടക്കുന്നത്. പുനലൂരിലും സംസ്ഥാനഅതിർത്തിയായ കോട്ടവാസലിനും ഇടയിൽ 13 സ്ഥലങ്ങളാണ് സ്ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാകുന്നതായി ദേശീയപാത അധികൃതരും പൊലീസും കണ്ടെത്തിയിരുന്നത്.
ഈ പ്രദേശങ്ങൾ പ്രത്യേകമായി നോട്ടിഫൈ ചെയ്ത് അപകടമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പി.എസ്. സുപാൽ എം.എൽ.എ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഈ സ്ഥലങ്ങളിൽ വീതികൂട്ടാനും വശങ്ങൾ ബലപ്പെടുത്താനും 1.31 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചിരുന്നു. കൊടുംവളവുകൾക്കൊപ്പം വീതി കുറവുമുള്ള സ്ഥലങ്ങളിൽ ടാറിങ്ങും കഴിഞ്ഞുള്ള ചെറിയ കുഴികളാണ് പലപ്പോഴും അപകടങ്ങൾക്കിടയാകുന്നത്.
പാതയുടെ ടാറിങ്ങിൽനിന്ന് രണ്ടും മൂന്നും അടി താഴ്ചയുള്ള ഇവിടങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് വശം നൽകുമ്പോൾ വാഹനങ്ങൾ ഈ കുഴികളിലേക്കിറങ്ങി അപകടങ്ങൾ പതിവാണ്. ചരക്കുവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപെടുന്നത്. പലർക്കും ജീവഹാനിയും നിരവധിപേർക്ക് പരിക്കും പറ്റിയിട്ടുണ്ട്.
അപകടകരമായ ഈ ഭാഗത്ത് മണ്ണിട്ടുയർത്തി ഇൻറർലോക്ക് പാകി ദേശീയപാതക്ക് സമമായി വീതികൂട്ടിയെടുക്കുകയാണ്. മുൻസിപ്പാലിറ്റി പരിധിയിൽ വാളക്കോട്, കലയനാട്, പ്ലാച്ചേരി, താമരപ്പള്ളി ഭാഗങ്ങളിലും ഇൻറർലോക്ക് പാകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ടി.ബി ജങ്ഷനോട് ചേർന്നുള്ള ഭാഗത്ത് ഇൻറർലോക്ക് പാകൽ പൂർത്തിയാക്കി. കൂടാതെ ഈ പദ്ധതിയിൽപെടുത്താതെതന്നെ തെന്മല പത്തേക്കർ ആര്യങ്കാവ് മുരുകൻപാഞ്ചാൽ ഭാഗത്ത് കൂടുതൽ ദൂരത്തിൽ ഇൻറർലോക്ക് പാകുന്ന പണി പൂർത്തിയായിരുന്നു.