കാട്ടുപോത്ത്; അംബിക്കോണത്ത് ജനം ഭീതിയിൽ
text_fieldsപുനലൂർ: ചാലിയക്കര അംബിക്കോണത്ത് കാട്ടുപോത്ത് ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഈ ഭാഗത്താണ് എസ്റ്റേറ്റ് തൊഴിലാളിയായ രഘുനാഥപിള്ളയെ കാട്ടുപന്നി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് ജനവാസമേഖലയിൽ കൂറ്റൻ കാട്ടുപോത്ത് എസ്റ്റേറ്റ് റബർ തോട്ടത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടത്.
ഇതിനടുത്തായി എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന രണ്ട് ക്വാർട്ടേഴ്സുകൾ ഉണ്ട്. കൂടാതെ ഇവിടെനിന്ന് അരമണിക്കൂറോളം യാത്ര ചെയ്താൽ പോത്തിന് കലയനാട് ജനവാസമേഖലയിലൂടെ പുനലൂർ പട്ടണത്തിലെത്താം. പോത്തിനെ നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഞായറാഴ്ച വൈകീട്ട് വരെയും ഇവിടെത്തന്നെ നിലകൊള്ളുകയാണ്. വനം അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലും ഈ ഭാഗത്ത് പലയിടത്തും പന്നി കൂട്ടമായി ഇറങ്ങി കൃഷിനാശം വരുത്തിയിരുന്നു. കാട്ടുപന്നികളുടെ ഉപദ്രവം ഒഴിവാക്കാൻ ആർ.ആർ.ടി സംഘത്തെ ഈ ഭാഗത്ത് സ്ഥിരമായി നിയോഗിക്കുമെന്ന് അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.


