വേങ്ങ തപാൽ ഓഫിസിലെ പ്രവർത്തതടസ്സം പരിഹരിച്ചു
text_fieldsശാസ്താംകോട്ട: വേങ്ങ തപാല്‍ ഓഫിസിലെ പ്രവർത്തനത്തിന് നേരിട്ടിരുന്ന തടസ്സം ബുധനാഴ്ച വൈകീട്ടോടെ പരിഹരിച്ചു. പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ദർപ്പൺ പോർട്ടലിന്റെ തകരാർ മൂലം പോസ്റ്റ് ഓഫിസ് പ്രവർത്തനം കഴിഞ്ഞ മൂന്ന് മാസമായി നിശ്ചലാവസ്ഥയിലായിരുന്നു.
ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിക്കുകയും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച മുതൽ പോസ്റ്റ് ഓഫിസ് പ്രവർത്തനം സാധാരണനിലയിലാവും. സംഭവത്തിൽ അധികൃതരുടെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിന്നു. തപാൽ ഉരുപ്പടികൾ, ക്ഷേമപെൻഷൻ തുകകൾ, മണിയോഡറുകൾ, രജിസ്റ്റേഡ് തപാലുകൾ, അതിവേഗ തപാലുകൾ തുടങ്ങി പ്രധാനപ്പെട്ട പോസ്റ്റൽ വ്യവഹാരങ്ങൾ മുഴുവൻ നിലച്ചിരുന്നു.
പോര്‍ട്ടലില്‍ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ തപാൽ ഉൾപ്പെടികൾ സ്വീകരിക്കുന്നതിനോ അയക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. പോസ്റ്റ് ഓഫിസ് നിഷേപ പദ്ധതികളിൽ പണം നിക്ഷേപിച്ചവർക്കും പണം പിൻവലിക്കാന്നും കഴിഞ്ഞിരുന്നില്ല. ഇതോടെ ആളുകൾ ശാസ്താംകോട്ട, മൈനാഗപ്പള്ളി തുടങ്ങിയ പോസ്റ്റ് ഓഫിസുകളിൽ എത്തി ഇടപാട് നടത്തേണ്ട അവസ്ഥയായിരുന്നു. ക്ഷേമപെൻഷനെ ആശ്രയിച്ച് കഴിയുന്ന വൃദ്ധജനങ്ങൾ അടക്കം നിരവധി പേർ പോസ്റ്റ് ഓഫിസിൽ വന്ന് വെറുതെ മടങ്ങുന്നത് നിത്യകാഴ്ചയുമായിരുന്നു..