ഒറ്റ ടിക്കറ്റ് കൗണ്ടർ; വലഞ്ഞ് യാത്രക്കാർ
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച ടിക്കറ്റ് എടുക്കാൻ വന്നവരുടെ നിര പുറത്തേക്ക് നീണ്ടപ്പോൾ
ശാസ്താംകോട്ട: നൂറ് കണക്കിന് യാത്രക്കാർ നിത്യവും എത്തിച്ചേരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആകെ ഒറ്റ കൗണ്ടർ മാത്രം. സാധാരണ ടിക്കറ്റ്, റിസർവേഷൻ, തത്ക്കാൽ റിസർവേഷൻ, സീസൺ ടിക്കറ്റ് തുടങ്ങി എല്ല ടിക്കറ്റ് വിതരണത്തിനും ഒറ്റ കൗണ്ടർ മാത്രമായതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
സാധാരണ ടിക്കറ്റ് വിതരണത്തിനാണ് ഇവിടെ പ്രഥമ പരിഗണന. അതിനാൽ റിസർവേഷനും തത്ക്കാൽ റിസർവേഷനും എത്തുന്നവർ പിൻതള്ളപ്പെടുകയും പലപ്പോഴും ടിക്കറ്റ് കിട്ടാതെ പോവുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും തത്ക്കാൽ റിസർവേഷന് എത്തുന്നവരാണ് ബുദ്ധിമുട്ടുന്നത്.
എല്ലാ ദിവസവും രാവിലെ 10 മുതൽ എ.സി കംപാർട്ട്മെൻറിലേക്കും 11 മുതൽ സ്ലീപ്പർ കംപാർട്ട്മെൻറിലേക്കുമുള്ള തത്ക്കാൽ റിസർവേഷൻ ആരംഭിക്കുന്നത്. ഈ സമയത്താണ് (10.05) ഐലൻഡ് എക്സ്പ്രസും പിന്നാലെ ഗുരുവായൂർ-മധുര എക്സ്പ്രസും (11.05) എത്തുന്നത്. ഈ ട്രെയിനിലെ യാത്രക്കാർക്ക് ടിക്കറ്റ് നൽകാൻ ജീവനക്കാർ ശ്രമിക്കുന്നതോടെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ തത്ക്കാൽ റിസർവേഷൻ ടിക്കറ്റുകൾ അവസാനിക്കും.
ഇതോടെ തത്ക്കാൽ റിസർവേഷന് എത്തുന്നവർക്ക് ടിക്കറ്റ് ലഭിക്കാതെ പോകുന്നു. വിദൂരദേശങ്ങളിൽ നിന്ന് പോലും തലേദിവസമെത്തി കാത്തു നിൽക്കുന്നവരാണ് ടിക്കറ്റ് കിട്ടാതെ നിരാശരായി പോകേണ്ടി വരുന്നത്. ഇവിടെ നിന്നും ടിക്കറ്റ് ലഭിക്കില്ല എന്ന ധാരണ പരക്കെ പരന്നിട്ടുള്ളതിനാൽ യാത്രക്കാർ റിസർവേഷനും മറ്റും ഇപ്പോൾ മറ്റ് റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഇത് റെയിൽവേ സ്റ്റേഷന്റെ വരുമാനത്തെ ബാധിക്കുന്നുണ്ട്.
എല്ലാ ടിക്കറ്റ് വിതരണത്തിനും ഒറ്റ കൗണ്ടർ ആയതിനാൽ എപ്പോഴും നീണ്ട ക്യൂവാണ്. ക്യൂ പലപ്പോഴും റെയിൽവേ സ്റ്റേഷന് പുറത്തേക്ക് പോലും നീളും. ഇത് മൂല പല യാത്രക്കാർക്കും സാധാരണ ടിക്കറ്റ് പോലും കിട്ടിറില്ല. ഇത് പലപ്പോഴും വാക്കുതർക്കങ്ങൾക്കും കൈയാങ്കളിക്കും വരെ കാരണമാകുന്നുണ്ട്.
കൗണ്ടറിലെ ജീവനക്കാരുടെ പരിചയക്കുറവും കൂടി ആകുമ്പോൾ ഇവിടെനിന്ന് ടിക്കറ്റ് എടുക്കുന്നത് ശ്രമകരമായ ജോലിയാണ്. ടിക്കറ്റ് വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ വേണമെന്ന് ആവശ്യമുയരുന്നെങ്കിലും നടപടിയുണ്ടാകുന്നില്ല. റെയിൽവേ സ്റ്റേഷനിലെ മറ്റ് സംവിധാനങ്ങൾ ഒരു വർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
അതിനാൽ പഴയ കെട്ടിടത്തിൽ ഒന്നോ രണ്ടോ കൗണ്ടർ കൂടി പ്രവർത്തിക്കാനാകും. റെയിൽവേ സ്റ്റേഷനെ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതിന്റെ പ്രതീക്ഷയിലാണ് യാത്രക്കാരും സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സംഘടനകളും.