ട്രോളിങ് നിരോധനം: ജില്ലയിൽ വിപുലമായ ഒരുക്കം
text_fieldsട്രോളിങ് നിരോധനത്തിന് മുന്നോടിയായി വലകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിന് വണ്ടിയിൽ കയറ്റുന്ന മത്സ്യത്തൊഴിലാളികൾ
കൊല്ലം: നീണ്ടകര പാലത്തിന് കിഴക്ക് യന്ത്രവത്കൃത ബോട്ടുകൾക്ക് വിശ്രമദിനങ്ങളൊരുക്കി തിങ്കളാഴ്ച അർധരാത്രി ട്രോളിങ് നിരോധനം തുടങ്ങും. രാത്രി കൃത്യം 12ന് നീണ്ടകര പാലത്തിൽ ഫിഷറീസ് വകുപ്പ് അധികൃതർ ചങ്ങല ബന്ധിക്കുന്നതോടെ 52 നാളുകൾ നീളുന്ന മത്സ്യബന്ധന നിരോധനം ജില്ലയിൽ തുടങ്ങും.
മത്സ്യപ്രജനന കാലയളവിൽ സുരക്ഷയൊരുക്കുന്നതിന് വർഷങ്ങളായി തുടരുന്ന ട്രോളിങ് നിരോധനത്തിന് കടുത്ത പ്രതിസന്ധിക്കിടയിലും ഇത്തവണയും മത്സ്യബന്ധനസമൂഹം ഒരുങ്ങി. യന്ത്രവത്കൃത യാനങ്ങൾ കടൽത്തിരകളിൽനിന്ന് വിട്ടുനിൽക്കുമ്പോൾ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾ മാത്രമാകും ജൂലൈ 31 വരെ മത്സ്യവുമായി കരയിലെത്തുക.
പരമ്പരാഗത യാനങ്ങളിൽ ഇൻബോർഡ് എൻജിനുള്ളവക്കും കടലിൽ പോകാനാകില്ല. നീണ്ടകര പാലത്തിന് പടിഞ്ഞാറ് ഭാഗവും തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങളും അടച്ചിടും.
മത്സ്യബന്ധനംകഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകൾ എല്ലാം ഞായറാഴ്ചയോടെ നീണ്ടകരപാലത്തിന് കിഴക്കുഭാഗത്ത് ഒതുക്കിയിട്ടു. വലയുൾപ്പെടെ ഉപകരണങ്ങൾ തൊഴിലാളികൾ സുരക്ഷിതമായി നീക്കി. ഇതരസംസ്ഥാന ബോട്ടുകളും തീരം വിട്ടു. ദിനംപ്രതി പോയിവരുന്ന ബോട്ടുകളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഒതുക്കുന്നതോടെ ഒരുക്കം പൂർണമാകും. തീരമേഖലകളിലെ ഡീസൽ പമ്പുകളെല്ലാം അടച്ചു. സുരക്ഷക്കായി പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്.