ലഹരി കടത്ത് കേസിൽ യുവാവിന് കഠിനതടവും പിഴയും ശിക്ഷ
text_fieldsപ്രതി സജാദ്
കൊല്ലം: മെത്താഫെറ്റാമിൻ എന്ന രാസലഹരിയും കഞ്ചാവും കടത്തിയ കേസിൽ യുവാവിന് അഞ്ചരവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കൊല്ലം തഴുത്തല വടക്കുകരയിൽ ഷമീന മൻസിലിൽ സജാദിനെ(29) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ച് ഉത്തരവായത്.
2023 സെപ്റ്റംബർ രണ്ടിന് രാത്രി വാഴപ്പള്ളി സംഘമുക്കിൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുപരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന 20 ഗ്രാം കഞ്ചാവും ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് 5.14 ഗ്രാം മെത്താഫെറ്റാമിനും പിടികൂടിയത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് ഇൻസ്പെക്ടർ ടോണി ജോസിന്‍റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്.
കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ എസ്. കൃഷ്ണകുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. പ്രിവന്‍റീവ് ഓഫിസർ രാജഗോപാൽ ചെട്ടിയാർ പ്രോസിക്യൂഷൻ സഹായിയായി.


