ചങ്ങനാശ്ശേരി ജനറൽ ആശുപത്രി; അടിസ്ഥാന സൗകര്യവികസനത്തിന് 80 കോടിയുടെ കെട്ടിടം
text_fieldsചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ
ചങ്ങനാശ്ശേരി: ജനറൽ ആശുപത്രി നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ പൂർത്തിയായതോടെ നിർമാണത്തിന്റെ പ്രാരംഭ നടപടിയിലേക്ക് കടക്കുകയാണ് കരാർ കമ്പനി. കിഫ്ബി മുഖേനെ 80 കോടി മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കുന്നത്. നാലു നിലയിലായി 8381.52 ചതുരശ്രമീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപറേഷൻ തിയറ്ററും ഒരു മൈനർ ഓപറേഷൻ തിയറ്ററും കീമോതെറപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം, ഇ.എൻ.ടി, ത്വഗ്രോഗ വിഭാഗം എന്നിവ സജ്ജമാക്കും.
നഴ്സുമാർക്കായി ഡ്യൂട്ടി മുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ, വയോജന ശിശു സൗഹൃദ മുറികൾ എന്നിവയുമൊരുക്കും. പൊലീസ് എയ്ഡ് പോസ്റ്റും സി.ടി സ്കാൻ, ഫാർമസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും. സർജിക്കൽ വാർഡുകൾ, വിശ്രമ മുറികൾ, പാൻട്രി, ഐസൊലേഷൻ മുറി, പ്ലാസ്മ സ്റ്റോർ മുറി, കൗൺസലിങ് മുറി, ലിഫ്റ്റ് സംവിധാനവും ഒരുക്കും.
25 കോടിയിലധികം സാങ്കേതിക സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ നൽകാൻ ഈ നിർമാണം സഹായിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു.