ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; എ.സി റോഡിലും
text_fieldsഎ.സി റോഡ് ഉന്നതിയിൽനിന്ന് 79 വയസ്സുള്ള കമ്മലമ്മയെ അഗ്നിരക്ഷസേന ടീം രക്ഷപ്പെടുത്തുന്നു
ചങ്ങനാശ്ശേരി: കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഒരിടവേളക്ക് ശേഷം ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി. ഗതാഗത തടസ്സമില്ല. എ.സി റോഡിൽ മനയ്ക്കച്ചിറ പൂവം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഒന്നര അടിയിലേറെ വെള്ളം റോഡിലുണ്ട്. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലായി. ചങ്ങനാശ്ശേരി അഗ്നിരക്ഷസേനയുടെയും പൊലീസിന്‍റെയും സന്നദ്ധ സേവന പ്രവർത്തകരുടെയും നേതൃത്വത്തിൽ രോഗികളെയും പ്രായമായവർ അടക്കമുള്ളവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
എ.സി റോഡ് പുറമ്പോക്ക് ഉന്നതി, പൂവം, അംബേദ്കര്‍ ഉന്നതി, പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട മൂലേപുതുവല്‍, നക്രാല്‍പുതുവല്‍, അറുനൂറില്‍പുതുവല്‍, കോമങ്കേരിച്ചിറ, എടവന്തറ, എസി ഉന്നതി, എ.സി റോഡ് ഉന്നതി, കാവാലിക്കരിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും വീടുകളിലും വെള്ളംകയറി. എ.സി റോഡിൽനിന്നും ഈ പ്രദേശങ്ങളിലെത്താൻ റോഡുമാർഗം നിലവിൽ സാധ്യമല്ല. എ.സി റോഡിന് സമീപം ടെംകോ പാലം മുതൽ കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും മൂലം മുഴുവൻ റോഡുകളും വെള്ളത്തിലാണ്.
വാഴപ്പള്ളി പഞ്ചായത്തില്‍ വെട്ടിത്തുരുത്ത്, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചന്‍തുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തില്‍, പൊട്ടശേരി, ചെറുവേലി ഭാഗം, ഇരൂപ്പാ പാലത്തിനിരുവശവും നഗരത്തിൽ പെരുന്ന അട്ടിച്ചിറ കോളനിയിലും റെയില്‍വേ പുറമ്പോക്കിലുള്ളവരെ പുനഃരധിവസിപ്പിച്ചിട്ടുള്ള ഭാഗം, വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും എ.സി റോഡിലെ ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കല്‍ കലുങ്ക്, കിടങ്ങറ പെട്രോള്‍ പമ്പിനു സമീപം എ.സി റോഡിനിരുവശവുമുള്ള വീടുകളിലും വെള്ളം കയറി.
2018ലെ വെള്ളപ്പൊക്കത്തിന് ശേഷമുണ്ടായ പല വെള്ളപ്പൊക്കങ്ങളെക്കാളും രൂക്ഷമായിട്ടാണ് ഇത്തവണത്തേത്. എ.സി റോഡ് ഉയർത്തി നിർമിച്ചതിനു ശേഷം റോഡിൽ ഇത്രയും വെള്ളം കയറുന്നതും ആദ്യമാണ്.


