കേരകർഷകരുടെ ഉറക്കംകെടുത്തി വെള്ളക്ക തുരപ്പൻ പുഴുക്കൾ
text_fieldsകോട്ടയം: ജില്ലയിൽ വെള്ളയ്ക്ക തുരപ്പൻ പുഴുക്കളുടെ ആക്രമണം പെരുകുന്നു. പലയിടങ്ങളിലും വ്യാപകമായ ആക്രമണമാണ് നിത്യേനയുണ്ടാകുന്നത്. നാളികേരത്തിന് വിലവർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വെള്ളക്ക പരുവത്തിൽ അവയെ നശിപ്പിക്കുന്ന പുഴുക്കളുടെ വിളയാട്ടം കേര കർഷകർക്ക് തലവേദനയായി തീർന്നിട്ടുണ്ട്. രണ്ടിഞ്ച് വലിപ്പമുള്ള പുഴുക്കൾ വെള്ളക്ക തുരന്ന് കാമ്പ് വ്യാപകമായി നശിപ്പിക്കുകയാണ്.
സാധാരണ കർണാടകയിലെ മൈസൂരു, മാണ്ഡ്യ തുടങ്ങിയിടങ്ങളിലാണ് ഇത്തരം പുഴുക്കളെ കാണുന്നതെന്ന് കർഷകർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവയുടെ സാന്നിധ്യം ചിലയിടങ്ങളിൽ കണ്ടെങ്കിലും കുറേനാളായി വലിയ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും അവയുടെ ശല്യം വ്യാപിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. പലയിടങ്ങളിലും വെള്ളക്ക വ്യാപകമായി നശിച്ചതോടെ കർഷകർ നടത്തിയ പരിശോധനയിലാണ് പുഴുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
മുൻഭാഗത്ത് ഓറഞ്ച് കലർന്ന ബ്രൗൺ നിറവും പിൻഭാഗത്ത് തവിട്ടു കലർന്ന കറുപ്പു നിറത്തോടെയും കൂടിയതാണ് പുഴു. മുൻ ചിറകുകളിൽ മധ്യഭാഗത്തായി കറുത്ത നിറത്തിലുള്ള പൊട്ടും കാണാം. ‘സൈക്ലോഡസ് ഒമ്മ’ എന്ന ശാസ്ത്രീയനാമത്തിലാണ് ഇവ അറിയപ്പെടുന്നത്.
തെങ്ങിൽ മാത്രമല്ല തെങ്ങിന്റെ കുടുംബത്തിൽപെടുന്ന മറ്റു വൃക്ഷങ്ങളെയും ഇവ ആക്രമിക്കും. വെള്ളയ്ക്ക പൂർണമായും തുരന്നുനശിപ്പിക്കുന്നതാണ് ഇതിന്റെ രീതി. 2021 ൽ കടുത്തുരുത്തി, കല്ലറ ഭാഗങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ ജില്ലയിലെ പല ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. തേങ്ങാകുലകളിലെ മുഴുവൻ വെള്ളയ്ക്കയും ഇവ നശിപ്പിക്കുകയാണ്. വിഷയത്തിൽ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.