ജീവനക്കാരില്ലാതെ നട്ടംതിരിഞ്ഞ് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsഈരാറ്റുപേട്ട: സർവീസ് നടത്താൻ മതിയായ ജീവനക്കാരില്ലാതെ നട്ടംതിരിയുകയാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ. 16 കണ്ടക്ടർമാരുടെ കുറവാണ് ഡിപ്പോ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം പല സർവീസുകളും മുടങ്ങുന്നത് പതിവാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോര മേഖല ഉൾപ്പടെയുള്ള നൂറുകണക്കിന് യാത്രകാരാണ് ഇതുകാരണം പ്രയാസപ്പെടുന്നത്.
മൂന്ന് സ്റ്റേഷൻ മാസ്റ്റർമാർ വേണ്ടിടത്ത് ഒരു ഉദ്യോഗസ്ഥൻ പോലുമില്ലാത്തത് സ്റ്റേഷൻ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മാത്രമല്ല സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടി നിർവഹിക്കുന്നത് കണ്ടക്ടർമാരാണ്. പനി പടർന്നുപിടിച്ചതോടൊടെ എട്ട് ജീവനക്കാർ അവധിയിലാണ്. ജീവനക്കാർക്ക് വിശ്രമം നൽകാതെ തുടർച്ചയായി ഡ്യൂട്ടി ചെയ്യിക്കുന്നതായും പരാതിയുണ്ട്. വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്നത് അപകടങ്ങൾ വരുത്തിവെക്കുമെങ്കിലും അധികൃതർ ശ്രദ്ധിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമായിട്ടും ഇവിടെ തുടർന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമായ ജോലിക്കാരെ നിയമിക്കാതെ വിരമിച്ച ജീവനക്കാരെ കൊണ്ട് താൽകാലിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എറണാകുളം സോണിലെ മികച്ച ഡിപ്പോയെന്ന ബഹുമതി പല തവണ ലഭിച്ചതാണ്. 75 ബസുകൾ ഓപറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ 36 സർവീസുകൾ മാത്രമാണുള്ളത്. ഇവയിൽ പകുതിയും പല കാരണങ്ങൾ കൊണ്ട് സർവീസ് മുടങ്ങുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഡിപ്പോയുടെ പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നത്.
നാളുകളായി പാല ഡിപ്പോയിലെ എ.ടി.ഒയാണ് ഡിപ്പോ ഇൻ ചാർജ്. മികച്ച കലക്ഷൻ കിട്ടുന്ന സർവിസുകൾ ഇതര ഡിപ്പോക്ക് നൽകി ഡിപ്പോയെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുകയാണെന്ന പരാതിയും വ്യാപകമാണ്. പല തവണ എം.എൽ.എ ഉൾപ്പെടെ മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിച്ചില്ലെങ്കിൽ സ്കൂൾ തുറക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.