പോക്സോ കേസ് പ്രതിക്ക് 45 വർഷം കഠിനതടവ്
text_fieldsഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 1,57,500 രൂപ പിഴയും. കൊണ്ടൂർ ചേറ്റുതോട് കരയിൽ നേടിയപാലഭാഗത്ത് മണ്ണിപ്പറമ്പിൽ വീട്ടിൽ രാഹുൽ ഷാജി (25) യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ അതിൽ നിന്നും 1.25ലക്ഷം രൂപ അതിജീവിതക്ക് നൽകുന്നതിനും, വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നുള്ള തുക നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2022 നവംബർ 28 നും 2023 മാർച്ച് 28 നും ഇടയിലായിരുന്നു പീഡനം.
പാലാ പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന വി.എൽ. ബിനു രജിസ്റ്റർചെയ്ത കേസിൽ പാലാ എസ്.എച്ച്.ഒ ആയിരുന്ന കെ.പി. തോംസൺ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


