എരുമേലി ഗവ. ആയുർവേദ ആശുപത്രിയിൽ ഡോക്ടറായി
text_fieldsഎരുമേലി: സർക്കാർ ആയുർവേദ ആശുപത്രിയിൽ ഡോക്ടറുടെ സേവനം വല്ലപ്പോഴും മാത്രമാണെന്ന നാട്ടുകാരുടെ പരാതിക്ക് പരിഹാരമായി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ ഇടപെടലിൽ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടർ ചുമതലയേറ്റു.
വയോജനങ്ങളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയിൽ ഡോക്ടരുടെ സേവനം ലഭ്യമല്ലെന്ന് പരാതി ഉയർന്നിരുന്നു. ആഴ്ചയിൽ ഏതെങ്കിലും ദിവസം ഡോക്ടർ എത്തിയാൽ തന്നെ ഡ്യൂട്ടിയിൽ ഉള്ളത് അൽപസമയം മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇടപെടുകയായിരുന്നു.
തുടർന്ന് സ്ഥിരമായി ഡോക്ടറെ നിയമിച്ച് ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. അമ്പിളി ഉത്തരവിടുകയും പുതിയ ഡോക്ടർ എരുമേലി ആശുപത്രിയിൽ ചുമതലയേൽക്കുകയും ചെയ്തു.