തദ്ദേശ തെരഞ്ഞെടുപ്പ്; ആർപ്പൂക്കരയിൽ വെല്ലുവിളിയായി ആം ആദ്മിയും ട്വന്റി-20 യും
text_fieldsഏറ്റുമാനൂർ: ആർപ്പൂക്കര പഞ്ചായത്തിലെ വാർഡുകളിൽ പ്രമുഖ മുന്നണികൾക്ക് പുറമേ ആംആദ്മി പാർട്ടിയും ട്വന്റി 20യും മത്സരത്തിന്. പഞ്ചായത്തിൽ ഒരു വാർഡ്കൂടി ചേർത്തതിനെ തുടർന്ന് 17 വാർഡുകളാണ് നിലവിലുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് 15ഉം കേരള കോൺഗ്രസ് ജേക്കബ് ഒന്നും കേരള കോൺഗ്രസ് ജോസഫ് ഒന്നും സീറ്റിലാണ് മത്സരിക്കുക. കോൺഗ്രസിന്റെ മുൻകാല മെമ്പർമാരുടേത് അടക്കം ആറ് സീറ്റുകളിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. നിലവിൽ ആർപ്പൂക്കര പഞ്ചായത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്.
എൽ.ഡി.എഫിൽ സി.പി.എമ്മിന് പതിനൊന്നും സി.പി.ഐക്ക് മൂന്നും കേരള കോൺഗ്രസ് എമ്മിന് മൂന്നും സീറ്റുകളാണ്. ചില സീറ്റുകളിൽ മാത്രമാണ് അന്തിമ തീരുമാനമാകാത്തത്. എൻ.ഡി.എയിൽ നിന്ന് ബി.ജെ.പി മാത്രമാണ് മത്സരിക്കുന്നത്. 10 സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായെങ്കിലും ബാക്കിയുള്ളതിൽ ചർച്ച നടക്കുന്നു. വ്യാഴാഴ്ചയോടെ അന്തിമ തീരുമാനമാകും.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ 20-ട്വന്റി മത്സരിക്കുന്ന ഏക പഞ്ചായത്ത് ആണ് ആർപ്പൂക്കര. നിയോജകമണ്ഡലത്തിലെ മറ്റു ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർഥികളെ നിർത്താതെ മുഴുവൻ ശക്തിയും ആർപ്പൂക്കരയിൽ കേന്ദ്രീകരിച്ച് ശക്തി തെളിയിക്കാനാണ് ലക്ഷ്യം. ആറുവാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. 20-ട്വൻറിയും മാങ്ങ ചിഹ്നവുമായി പ്രചാരണത്തിലുണ്ട്.


