ഇവിടെയുണ്ട്, ഇപ്പോഴും കടത്തുകാരനും വള്ളവും
text_fieldsതാഴത്തങ്ങാടി ഇടക്കാട്ടുപള്ളിക്കടവിലെ കടത്തുകാരൻ രാജു വള്ളവുമായി
കോട്ടയം: ഏറെ വാഹനത്തിരക്കുള്ള കോട്ടയം നഗരത്തിനോടുചേർന്ന് ഇപ്പോഴുമുണ്ട് പഴയകാല ഓർമകൾ പേറിയൊരു കടത്തുസർവിസ്. മീനച്ചിലാറിന്റെ താഴത്തങ്ങാടി ഇടക്കാട്ടുപള്ളിക്കടവിലാണ് അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി കടത്ത് തുടരുന്നത്. നഗരസഭയെ അയ്മനം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കടത്തുസർവിസ് നടത്തുന്നത് മരിയാതുരുത്ത് വെട്ടിക്കാട്ടുവീട്ടിൽ രാജുവാണ്.
15 വർഷമായി രാജു വള്ളത്തിൽ യാത്രക്കാരെ അക്കരെ എത്തിക്കുന്നു. വാഹനമുള്ളവർക്ക് മൂന്നുകിലോമീറ്റർ അധികം ചുറ്റിയാൽ താഴത്തങ്ങാടി പാലത്തിലൂടെ അക്കരെയെത്താമെങ്കിലും മറ്റ് യാത്രക്കാർക്ക് കടത്തുതന്നെയാണ് ഇപ്പോഴും ആശ്രയം. രാവിലെയും വൈകീട്ടും സ്ഥിരം യാത്രക്കാരാണുണ്ടാവുക. ഞായറാഴ്ചകളിൽ ഇക്കരെ പള്ളിയിലേക്കു വരുന്നവരും. പഞ്ചായത്ത് മാസശമ്പളമാണു നൽകുന്നത്. അതിനാൽ കടത്തിന് യാത്രക്കാർ പണം നൽകേണ്ടതില്ല.
താഴത്തങ്ങാടി ഇടക്കാട്ടുപള്ളിക്കടവിലെ കടത്തുകാരൻ രാജു വള്ളത്തിൽ യാത്രക്കാരെ കടത്തുന്നു
രാവിലെ ഏഴിനു തുടങ്ങി വൈകീട്ട് ആറിന് കടത്ത് അവസാനിക്കും. തടി കൊണ്ടുള്ള വള്ളത്തിൽ കടത്തുകാരനടക്കം മൂന്നുപേർക്കേ ഒരേ സമയം സഞ്ചരിക്കാനാകൂ. വെള്ളപ്പൊക്കകാലത്തും പേടിയില്ലാതെ രാജു വള്ളമിറക്കി ആളുകളെ അക്കരെ എത്തിക്കും. ചെറുപ്പം മുതലേ നീന്തൽ പരിശീലിച്ചതിനാൽ വെള്ളത്തെ പേടിയില്ല. ഈ പ്രായത്തിലും മടിയില്ലാതെ അക്കരെയിക്കരെ നീന്തും. ആരെയും കടത്ത് ഏൽപ്പിച്ചുപോകാൻ ധൈര്യമില്ലാത്തതിനാൽ ഒരു ദിവസം പോലും അവധിയെടുക്കാനാവില്ലെന്നതു മാത്രമാണ് വിഷമം.
അടുത്ത ബന്ധുക്കളുടെ കല്യാണമായാലും മരണമായാലും രാജു രാവിലെ കടവിൽ ഹാജരാകും. ഏറെ ഇഷ്ടത്തോടെയാണ് കടത്തുജോലി ചെയ്യുന്നതെന്നാണ് രാജു പറയുന്നത്. ഈ പ്രായത്തിൽ സമാധാനത്തോടെയിരിക്കാമല്ലോ. ശമ്പളം കൃത്യമായി കിട്ടുന്നുമുണ്ട്- രാജു പറഞ്ഞു. 63 കാരനായ രാജുവിന് ഓർമ വെച്ച നാൾ മുതലേ ഇവിടെ കടത്തുണ്ടായിരുന്നു. 95ൽ നാട്ടുകാർ ചേർന്ന് പാലം നിർമിക്കാൻ തൂണുകൾ സ്ഥാപിച്ചെങ്കിലും നടന്നില്ല.
ആ തൂണുകൾ ഇപ്പോഴും മാനം നോക്കി ആറ്റിൽ നിൽപുണ്ട്. വാടകക്കെടുത്തതാണ് വള്ളം. വർഷത്തിൽ ഒരിക്കൽ ലൈസൻസ് പുതുക്കണം. അറ്റകുറ്റപ്പണിക്കായി ഇടക്ക് ഒരാഴ്ച വള്ളം തേച്ചുകഴുകി കടവിൽ കരക്കുകേറ്റിയിടും. ഉണങ്ങിയ ശേഷം പുറംഭാഗത്ത് ഫൈബർകോട്ട് അടിക്കും. അകത്ത് മീൻനെയ്യും. മുടക്കമില്ലാതെ ചെയ്താൽ വള്ളം കട്ടക്ക് കൂടെ നിൽക്കുമെന്ന് രാജു പറയുന്നു.
കടവിൽ കെട്ടിയിട്ട വള്ളം 2018 ലെ പ്രളയത്തിൽ ഒഴുകി രാജുവിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങളിലും പങ്കാളിയായി. അക്കരെ കടവിനോടുചേർന്നാണ് രാജുവും കുടുംബവും താമസിക്കുന്നത്. നേരത്തെ അറുപുഴ ഭാഗത്ത് കടത്ത് സർവിസുണ്ടായിരുന്നു. തൂക്കുപാലം വന്നതോടെയാണ് ആ കടത്ത് നിലച്ചത്.