കോവിഡ്, ഡെങ്കിപ്പനി: ജാഗ്രത നിർദേശം
text_fieldsകാഞ്ഞിരപ്പള്ളി: മലയോരമേഖലയുടെ കവാടമായ കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡും ഡെങ്കിപ്പനിയും വർധിക്കുന്നു. ജനറൽ ആശുപത്രിയിൽ പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായെത്തിയ വിദ്യാർഥികളടക്കം പലർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. എന്നാൽ രോഗാവസ്ഥ തീവ്രമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം പടരാതിരിക്കാൻ ജാഗ്രത വേണമെന്നും മുൻകരുതൽ എടുക്കണമെന്നുമാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഇപ്പോഴത്തെ കോവിഡ് വകഭേദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണ്. പ്രായമായവരുടേയും കുട്ടികളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശമിച്ചാൽ ഡെങ്കിപ്പനി അടക്കം പകർച്ചവ്യാധികൾ കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യത ഉണ്ടെന്നും ജാഗ്രത വേണം.
വീടുകളും പരിസരവും മാലിന്യമുക്തമാക്കി മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ജലദോഷമടക്കം രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ അരുതെന്നും ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.