ഏപ്രിൽ മാസത്തെ ശമ്പളം മുടങ്ങി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ജീവനക്കാർ സമരത്തിലേക്ക്
text_fieldsകാഞ്ഞിരപ്പള്ളി: ഏപ്രിലിലെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് സമരത്തിനൊരുങ്ങി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ജീവനക്കാർ. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടറടക്കമുള്ള ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്.
നിശ്ചിതദിവസം ശമ്പളം ലഭ്യമാക്കണമെന്നും ശമ്പളത്തിൽ വർധന വരുത്തണമെന്നും ആവശ്യപ്പെട്ട് ഇവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആശുപത്രി അധികൃതർ എന്നിവർക്ക് പരാതി നൽകി. കാത്ത് ലാബിൽ നിലവിൽ നാല് സ്ഥിരം ജീവനക്കാരും ഒരു എൻ.എച്ച്.എം, ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച 13 താൽക്കാലിക ജീവനക്കാരുമാണുള്ളത്. ഇതുവരെ കാത്ത് ലാബിൽ 1000 ആൻജിയോപ്ലാസ്റ്റികളും 2500 ആന്റിയോഗ്രാം പരിശോധനകളും നടത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പണിമുടക്ക് ഉണ്ടായാൽ അത് കാത്ത് ലാബിന്റെ പ്രവർത്തനത്തെ ബാധിക്കും. കാത്ത് ലാബ് ജീവനക്കാരുടെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. യാത്രാചെലവ് ഇല്ലാത്തതിനാൽ ശമ്പളം ലഭിക്കുന്നതുവരെ ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ട സ്ഥിതിയാണെന്നും ഇവർ പരാതിയിൽ പറയുന്നു.
കാത്ത് ലാബിൽ മൂന്നരവർഷമായി പ്രവർത്തിക്കുന്ന നഴ്സ്, ടെക്നീഷൻ അടക്കമുള്ള താൽക്കാലിക ജീവനക്കാർക്ക് ബ്ലോക്ക് പഞ്ചായത്താണ് ശമ്പളം നൽകുന്നത്. ഇത് എല്ലാ മാസവും 10ന് ശേഷമാണ് ലഭിക്കുന്നതും. ഈ സാഹചര്യത്തിൽ എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുക, ശമ്പളം കാലോചിതമായി വർധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പദ്ധതി നടത്തിപ്പിലെ ചില സാങ്കേതിക പ്രശ്നങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും അടിയന്തരമായി ശമ്പളം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു.