നടപ്പാതയിൽ കാടുകയറി; കാൽനടക്കാർ ബുദ്ധിമുട്ടിൽ
text_fieldsകാടുകയറിയ റോഡരികിലൂടെ പോകുന്ന യാത്രക്കാരി
കറുകച്ചാൽ: തിരക്കേറിയ വാഴൂർ റോഡിന്റെ വശങ്ങളിൽ നടക്കാൻ ഇടമില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയാണ് യാത്രാദുരിതം. വശങ്ങളിൽ മൺതിട്ടയും കാടും പടർപ്പും നിറഞ്ഞതിനാൽ റോഡിന്റെ വശം ചേർന്ന് ഭീതിയോടെയാണ് കാൽനടക്കാരുടെ സഞ്ചാരം.അണിയറപ്പടി പോലെ അപകട സാധ്യതയേറിയ സ്ഥലത്ത് റോഡിന്റെ വശങ്ങളിൽ സ്ഥലമുണ്ടെങ്കിലും നടപ്പാതകളോ മറ്റു സൗകര്യങ്ങളോ ഇല്ല.
വാഹനങ്ങൾ വരുമ്പോൾ ഭീതിയോടെ റോഡിന്റെ വശം ചേർന്നു നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. നൂറുകണക്കിന് ആളുകളാണ് കറുകച്ചാലിലേക്കും നെത്തല്ലൂരിലേക്കും നടന്നുപോകുന്നത്. റോഡിന്റെ ഇരുവശത്തും നടപ്പാതയില്ല. ഒരുവശത്ത് പാർക്കിങ്ങും വഴിയോര കച്ചവടവുമാണ്. അണിയറപ്പടി ഭാഗത്ത് വളവിലടക്കം കാടും കുറ്റിച്ചെടികളും മൺതിട്ടയും റോഡിനോട് ചേർന്നു നിൽക്കുന്നു. കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപം കുറച്ച് ഭാഗത്ത് മാത്രമാണ് നടപ്പാതയുള്ളത്.അവശേഷിക്കുന്ന ഭാഗത്ത് നടപ്പാത നിർമിക്കുകയോ റോഡിന്റെ വശങ്ങൾ വൃത്തിയാക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.