റോഡ് തകർന്നു; സർവിസ് ഉപേക്ഷിച്ചത് 11 ബസുകൾ
text_fieldsതകർന്ന കുഴിമാവ്-കരിനിലം റോഡ്
മുണ്ടക്കയം: റോഡ് തകർന്നതോടെ കൂട്ടമായി സർവിസ് ഉപേക്ഷിച്ച് ബസുകൾ. ഇതോടെ യാത്രദുരിത്തിൽ കരിനിലം നിവാസികൾ. 12 ബസുകൾ സർവിസ് നടത്തിയിരുന്ന മുണ്ടക്കയം-കരിനിലം-കുഴിമാവ് റോഡിൽ ഇപ്പോൾ ഓടുന്നത് ഒരു ബസ് മാത്രം. റോഡ് തകർന്ന് കാൽനടപോലും ദുഷ്കരമായതോടെയാണ് 11 ബസുകൾ സർവിസ് നിർത്തിയത്. ഓടിക്കിട്ടുന്ന വരുമാനം മുഴുവൻ വർക്ക്ഷോപ്പിൽ കൊടുക്കേണ്ട ഗതികേടിലാണെന്ന് ബസ് ഉടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സിയടക്കം 12 ബസുകൾ നിറഞ്ഞ യാത്രക്കാരുമായി സർവിസ് നടത്തിയിരുന്നു. എന്നാൽ, കുണ്ടുംകുഴിയുമായ റോഡിലൂടെയുള്ള യാത്ര വാഹനത്തെ മാത്രമല്ല യാത്രക്കാരെയും ബാധിക്കുകയായിരുന്നു.
പരമാവധി ശ്രമം നടത്തിയെങ്കിലും വലിയ നഷ്ടത്തിലെത്തിയതോടെ ബസുകൾ യാത്ര നിർത്തിവെക്കുകയായിരുന്നു. ഓടിക്കിട്ടുന്ന വരുമാനത്തിന്റെ മൂന്ന് ഇരട്ടി വർക്ക്ഷോപ്പിൽ കൊടുക്കണമെന്നാണ് ബസുകാരുടെ വാദം. ഇതിനെതിരെ യാഥാർഥ്യമറിയുന്ന നാട്ടുകാർക്ക് പ്രതികരിക്കാനും കഴിയില്ല. നിയമ പ്രശ്നത്തിന്റെ പേരിൽ തകർന്ന റോഡിലൂടെ ഓടുന്ന ബസിടെ ടയറുകൾ ഉൾപ്പെടെ നശിച്ച് ഇരട്ടി നഷ്ടമാണ് ഉണ്ടാകുന്നത്. കൂടുതൽ കാലം ഈ ഗതിയിൽ മുന്നോട്ട് പോകാൻ പറ്റില്ലെന്നാണ് അവശേഷിക്കുന്ന ബസ് സർവിസ് നടത്തുന്നവർ പറയുന്നത്.
ഉള്ള ബസ് സർവിസ് കൂടി നിലച്ചാൽ അധ്യയന വർഷം ആരംഭിക്കുന്നതോടെ സാധാരണക്കാർ വസിക്കുന്ന മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കടുത്ത ദുരിതമാകും സമ്മാനിക്കുക. ബസുകളെ മാത്രം ആശ്രയിച്ച് മറ്റ് മേഖലയിൽ തൊഴിലെടുക്കുന്നവർക്കും ഇരട്ടി പ്രഹരമാകും ഉണ്ടാകുക. റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനതലം വരെ ശ്രദ്ധിക്കപ്പെട്ട നിരവധി പ്രതിഷേധ പരിപാടികളാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നത്.