കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി വാട്ടർ അതോറിറ്റി
text_fieldsവെള്ളം പമ്പു ചെയ്യുന്ന സ്ഥലം
മുണ്ടക്കയം: രണ്ടാഴ്ചയായി നാരകം പുഴ, പുളിക്കത്തടം, കൊക്കയാർ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി നോക്കുകുത്തി.
കാലപ്പഴക്കം ചെന്ന മോട്ടോർ മാറ്റി സ്ഥാപിക്കണമന്ന ആവശ്യം ശക്തമാണ്. എന്നാൽ, പലതവണ നന്നാക്കിയെങ്കിലും മോട്ടോർ പ്രവർത്തിക്കുമ്പോൾ തകരാർ പതിവാണ്.
മോട്ടോർ ശരിയാക്കി വരാൻ ഒരു മാസമെങ്കിലും എടുക്കും. ബദൽ സംവിധാനമെന്ന നിലയിൽ പകരം മറ്റൊരു മോട്ടർ എന്നതും പ്രാവർത്തികമായിട്ടില്ല. വോൾട്ടേജ് വേരിയേഷൻ കാരണമാണ് തകരാർ സംഭവിക്കുന്നതെന്ന് കരുതി പമ്പിങ് രാത്രി ആക്കിയിരുന്നു. അഞ്ചു വർഷമായി പകരം മോട്ടോർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഫണ്ട് വക കൊള്ളിച്ചിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തികവർഷം മാത്രമേ പ്രാവർത്തികമാവൂ.
ജല അതോറിറ്റി അനാസ്ഥ തുടരുന്ന പക്ഷം പീരുമേട് വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നാരകംപുഴ വാർഡ് മെംബറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അയൂബ് ഖാൻ കട്ടപ്ലാക്കൽ അറിയിച്ചു.


