വണ്ടൻ പതാൽ കടക്കാൻ മൂക്ക് പൊത്തിയേ പറ്റൂ
text_fieldsവണ്ടൻപതാൽ കൂപ്പു ഭാഗത്തെ മാലിന്യം തള്ളൽ
മുണ്ടക്കയം: ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുമ്പോൾ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്തെ കാഴ്ചകൾ തികച്ചും ദയനീയമാണ്. മൂക്കിനു മുന്നിൽ മാലിന്യ നിക്ഷേപിച്ച് പരിസ്ഥിതിക്കു കോട്ടം സൃഷ്ടിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് ഫോറസ്റ്റ് അധികൃതർ.
സ്റ്റേഷൻ മുതൽ പനക്കച്ചിറ വരെ മൂക്കു പൊത്താതെ യാത്ര ചെയ്യാനാകില്ല. റോഡിന് ഇരുവശങ്ങളിലും പ്ലാസ്റ്റിക്, വിസർജ്യ മാലിന്യങ്ങളാണ്. പരിശോധന ഇല്ലാത്തതാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുകളിൽ നിറച്ച് വൻതോതിൽ വനമേഖലയിൽ തള്ളാൻ കാരണം. കാമറ സ്ഥാപിക്കുമെന്നു പ്രഖ്യാപനങ്ങൾ നടന്നെങ്കിലും നടപടി ആയില്ല. വഴിവിളക്കുകൾ ഉണ്ടെങ്കിലും മിക്കതും പ്രകാശിക്കുന്നില്ല.
ഈ പാതയിൽ മുമ്പ് ഉണ്ടായിരുന്ന ചെക്ക് പോസ്റ്റും നിലച്ചമട്ടാണ്. അതുകൊണ്ടുതന്നെ സാമൂഹികവിരുദ്ധർക്ക് മേഖലകളിൽ എത്തുന്നതിനു മാലിന്യം തള്ളുന്നതും എളുപ്പമാണ്. ഭക്ഷണ മാലിന്യം അടക്കമുള്ളവ കഴിക്കാനായി വന്യമൃഗങ്ങൾ എത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. മേഖലയിൽ കാട്ടുപോത്തിന്റെയും കാട്ടുപന്നികളുടെയും ആക്രമണവും രൂക്ഷമാണ്.