മുണ്ടക്കയത്ത് എന്ന് വരും അഗ്നിരക്ഷാസേന യൂനിറ്റ്?
text_fieldsമുണ്ടക്കയം: ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് അപകടം ഉണ്ടായാൽ അഗ്നിരക്ഷാസേന എത്താൻ മണിക്കൂറുകൾ കാത്തിരിക്കണം. ടൗൺ കേന്ദ്രീകരിച്ച് അഗ്നിശമനസേന യൂനിറ്റ് ആരംഭിച്ചാൽ പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, പെരുവന്താനം, കൊക്കയാർ, എരുമേലി പഞ്ചായത്തുകളിൽ പ്രയോജനം ലഭിക്കും.
ചൊവ്വാഴ്ച പുലർച്ചെ ടൗണിന്റെ ഹൃദയഭാഗത്ത് ടൂറിസ്റ്റ് ബസ് കത്തി നശിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന വിനോദയാത്ര സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. തീപിടിത്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ ആണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിശമനസേന യൂനിറ്റ് എത്തുന്നത്. അപ്പോഴേക്കും തീ ആളിക്കത്തി വാഹനം പൂർണമായി അഗ്നിക്കിരയായി. നിലവിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നോ പീരുമേട്ടിൽ നിന്നോ യൂനിറ്റ് ഓടിയെത്തണം. ദേശീയപാതയിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും മലയോരമേഖലയിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രദേശം കൂടിയാണ് മലയോരമേഖല. വേനലിൽ തീപിടിത്തവും വ്യാപകമാണ്. കുറെ കാലമായി ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്.
2021 ഒക്ടോബറിൽ കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളെ ദുരിതത്തിലാഴ്ത്തിയ പ്രളയം ഉണ്ടായപ്പോൾ തൊടുപുഴയിൽനിന്നുള്ള അഗ്നി രക്ഷസേനാ യൂനിറ്റാണ് ആദ്യം എത്തിയത്. മുണ്ടക്കയം കേന്ദ്രീകരിച്ച് അഗ്നിരക്ഷ യൂനിറ്റ് ആരംഭിക്കുമെന്നും പുത്തൻ ചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി നിർമിച്ച കെട്ടിടം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അധികൃതർ നിരവധി തവണ പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ല.


