സുബൈദയുടെ ചായ അടിക്ക് നാലര പതിറ്റാണ്ടിന്റെ പഴക്കം
text_fieldsചായക്കടയിലെ ജോലിക്കിടെ സുബൈദ
മുണ്ടക്കയം: സുബൈദാക്കയുടെ ചായയുടെ കൈപുണ്യം മുണ്ടക്കയത്ത് പാട്ടാണ്. ഈ ചായയുടെ രുചി അറിയാത്തവർ മുണ്ടക്കയത്ത് ആരുമുണ്ടാവില്ല. 45 വര്‍ഷമായി വണ്ടന്‍പതാല്‍ വെള്ളൂപറമ്പില്‍ മീരാന്റെ (കുഞ്ഞുമോന്) ഭാര്യ സുബൈദ (65) ഹോട്ടലുകളിലെ ചായക്കാരിയാണ്.45 വര്‍ഷം മുമ്പാണ് കുഞ്ഞുമോനും ഭാര്യ സുബൈദയും വണ്ടന്‍പതാലില്‍ ചായക്കട ആരംഭിക്കുന്നത്.
മൂന്ന് പതിറ്റാണ്ടോളം ചായക്കട രംഗത്ത് സജീവമായിരുന്നു. പിന്നീട് നിർത്തി. ഒന്നര പതിറ്റാണ്ടായി ഹോട്ടലുകളിൽ ജീവനക്കാരിയാണ്. പുലര്‍ച്ചെ 5.30ഓടെ ഹോട്ടലിലെത്തുന്ന സുബൈദ ചായക്കപ്പ് കൈയിലെടുക്കും. പൊറോട്ടക്കാരിയാവാനും സുബൈദക്ക് മടിയില്ല. ദിവസം 45 കിലോ മൈദയില്‍ പൊറോട്ട ഉണ്ടാക്കുമായിരുന്നു.
മുണ്ടക്കയം ടൗണിലെ വിവിധ ഹോട്ടലുകളില്‍ ചായക്കാരിയായി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ വരിക്കാനി കവലയിലെ സ്വകാര്യ ഹോട്ടലിലാണ്. പുലര്‍ച്ചെയെത്തുന്ന സുബൈദ ചില ദിവസങ്ങളില്‍ കടയില്‍ തിരക്കേറുമ്പോള്‍ രാത്രി ഒമ്പത് വരെ ജോലിചെയ്യും. ഒരുദിവസം 800 രൂപയാണ് വേതനം. ചായയുടെ കാര്യത്തില്‍ സുബൈദയുടെ രുചിയെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വണ്ടന്‍പതാലിലും പരിസരത്തുമുള്ള ആളുകളും പ്രഭാത സവാരിക്കാരുമെല്ലാം സുബൈദാക്കയുടെ കൈപുണ്യം ദിവസവും പരീക്ഷിച്ചാണ് മടങ്ങുന്നത്. ഒരുദിവസം 30 മുതല്‍ 35ലിറ്റർ പാലിന്റെ ചായ എടുക്കുന്നുണ്ട്. ചായയടിയില് നിന്നുള്ള വരുമാനത്തിൽനിന്നാണ് മൂന്ന് കുട്ടികളുടെ പഠനം, വിവാഹം എന്നിവ നടത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവിന്റെ വേര്‍പാട്, തനിക്കുണ്ടായ രോഗങ്ങള്‍ എന്നിവ സുബൈദയെ വിഷമത്തിലാക്കിയെങ്കിലും എല്ലാത്തിനെയും ധൈര്യത്തോടെ നേരിടുകയാണ്.