സംരക്ഷിക്കാൻ ആളില്ല; ദേവസ്വം ബോർഡ് കെട്ടിടം ജീർണിച്ച് നശിക്കുന്നു
text_fieldsളാലം മഹാദേവ ക്ഷേത്രത്തിന് സമീപം ജീർണാവസ്ഥയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് വക കെട്ടിടം
പാലാ: സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരുടെ ആനാസ്ഥ മൂലം ളാലം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ഇരുനില കെട്ടിടം ജീർണിച്ച് നശിക്കുന്നു. 1980ൽ നിർമിച്ച കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രണ്ട് നിലകളിലായി 10 മുറികൾ ഇവിടെ വാടകക്ക് കൊടുത്തിരുന്നു. കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ പരിഹാരം ആവശ്യപ്പെട്ട് വാടകക്കാർ ദേവസ്വം ബോർഡ് ളാലം സബ് ഗ്രൂപ്പ് ഓഫിസറെയും ഏറ്റുമാനൂർ എ.സി ഓഫിസറെയും സമീപിച്ചു.
പരിഹാരമില്ലാതെ വന്നതോടെ ഗത്യന്തരമില്ലാതെ മുകൾനിലയിലെ വാടകക്കാർ ഓരോരുത്തരായി മുറി ഒഴിഞ്ഞു. വാടകയിനത്തിൽ പതിനായിരങ്ങൾ പ്രതിമാസം ദേവസ്വത്തിന് നഷ്ടപ്പെട്ടിട്ടും അധികാരികൾ അനങ്ങിയില്ല. മുകൾനിലയിലെ ചോർച്ച വർധിച്ച് വെള്ളം കെട്ടിക്കിടന്ന് താഴത്തെനിലയും ചോർന്നൊലിക്കാൻ തുടങ്ങി. ഇതോടെ പരിഹാരം തേടി വീണ്ടും താഴത്തെ വാടകക്കാരും പരാതിയുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ സമീപിച്ചു. ഇതോടെ പ്രശ്നപരിഹാര നടപടി വേഗത്തിലായി. പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കെട്ടിടം ബലപ്പെടുത്താൻ കരാർ നൽകുകയും ചെയ്തു. ഒരു വർഷം മുമ്പ് കരാറുകാരൻ മുകൾനിലയുടെ കോൺക്രീറ്റും ഭിത്തിയും ഇടിച്ചു നിരത്തി. ലക്ഷങ്ങൾ വിലവരുന്ന കമ്പിയും ചുടുകട്ടയും അവിടെ നിന്ന് കടത്തിയതല്ലാതെ കരാറുകാരൻ പിന്നീട് ഈ സ്ഥലത്തേക്ക് വന്നില്ല. ഫലത്തിൽ നവീകരണം കെട്ടിടം പൊളിക്കലായി മാറി.
ദേവസ്വം ഉദ്യോഗസ്ഥരുടെ അന്വേഷണമോ മേൽനോട്ടമോ ഇക്കാര്യത്തിൽ ഉണ്ടായില്ല. കോൺക്രീറ്റ് പൊളിച്ചുമാറ്റിയപ്പോൾ ആവശ്യമായ സംരക്ഷണമില്ലാതെ കെട്ടിടത്തിന്‍റെ താഴത്തെനിലയും ചോർന്നൊലിക്കാൻ തുടങ്ങി. അഡ്വക്കേറ്റ്സ് ഓഫിസ്, ആയുർവേദ ഫാർമസി, ഇലക്ട്രോണിക്സ് ഷോപ്പ്, ലെയ്ത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് താഴത്തെ നിലയിലുള്ളത്. അവിടെയും മഴവെള്ളം ചോർന്നൊലിച്ച് ഫയലുകൾ നശിച്ചും വൈദ്യുതി ബന്ധങ്ങൾ തകർന്നും നിരവധി നഷ്ടങ്ങൾ സ്ഥാപനങ്ങൾക്ക് ഉണ്ടാകാൻ തുടങ്ങിയതോടെ പരാതിയുമായി വടകക്കാരായ സ്ഥാപന ഉടമകൾ ദേവസ്വം വിജിലന്‍സിനെ സമീപിച്ചു.
വിജിലന്‍സ് ഓഫിസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടും ഉത്തരവാദപ്പെട്ട ബോർഡ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. വക്കീൽ ഓഫിസുകളുടെ ചോർച്ച പരിഹരിക്കാൻ സ്വന്തം നിലയിൽ റൂഫിങ് നടത്തിയാണ് താൽകാലിക പരിഹാരം കണ്ടെത്തിയത്. പണിതീർക്കാതെ വാടക വാങ്ങാനാവാത്ത നിലയിലാണ് ദേവസ്വം. ഒരു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാൻ കഴിയുമായിരുന്ന കരാർ ജോലികൾ പൂര്‍ത്തിയാക്കാത്തതു മൂലം ദേവസ്വത്തിന് ഉണ്ടായ വരുമാന നഷ്ടം ലക്ഷങ്ങളാണ്.
പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ വരുമാന നഷ്‌ടമാണ് ഉണ്ടാകുന്നത്. കരാറുകാരന്‍റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അലംഭാവവും മൂലം ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തിൽ ജീർണാവസ്ഥയിലേക്ക് ദേവസ്വം മന്ദിരത്തെ കൊണ്ടെത്തിച്ചത്. ലക്ഷങ്ങൾ ദേവസ്വത്തിന് വരുമാനം ഉണ്ടാക്കിത്തരുന്ന മന്ദിരം സംരക്ഷിച്ച് നിലനിർത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകളുടെയും ദേവസ്വം ഉപദേശക സമിയുടെയും ഭക്തരുടെയും ആവശ്യം.


