പൊൻകുന്നം ട്രാഫിക് ജങ്ഷനിൽ അപകടസാധ്യതയേറി
text_fieldsപൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയായ പാലാ-പൊൻകുന്നം റോഡും ചേരുന്ന പൊൻകുന്നം പട്ടണത്തിലെ കവലയിൽ അപകടസാധ്യതയേറി. വൺവേയായി റോഡ് തിരിയുന്നിടത്ത് ഡിവൈഡറുകളിൽ അടയാളബോർഡുകൾ ഇല്ലാത്തതിനാൽ രാത്രി വാഹനങ്ങൾ ഇടിച്ചുകയറി അപകടമുണ്ടാകുന്നു. അടുത്തിടെ കാറുകളും മിനിലോറികളും ഡിവൈഡറുകൾക്കു മുകളിലൂടെ കയറി അപകടമുണ്ടായി. നേരത്തേ സ്ഥാപിച്ച റിഫ്ലക്ടർ ബോർഡുകൾ നശിച്ചതിൽപിന്നെ പുതിയവ സ്ഥാപിച്ചില്ല.
പാലാ-പൊൻകുന്നം റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കും തിരിയുന്നതിനുള്ള ഡിവൈഡറുകളിൽ അടയാളമില്ല. ദേശീയപാതയിലെ ഡിവൈഡറുകളിലും ഇതുതന്നെ സ്ഥിതി. ഇവിടെയുള്ള സീബ്രൈലൈനുകൾ മാഞ്ഞത് കാൽനടക്കാർക്കും അപകടസാധ്യത കൂട്ടുന്നു.
ശബരിമല തീർഥാടന കാലയളവിൽ നിരവധി വാഹനങ്ങൾ രാത്രി തുടർച്ചയായി ഓടുന്ന പാതയാണിത്. ഇവിടെ മുന്നൊരുക്കം നടത്തിയില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും.