ദുരന്ത മുന്നറിയിപ്പിന് കുസാറ്റിന്റെ നേതൃത്വത്തിൽ മൂന്ന് വെതർ സ്റ്റേഷനുകൾ
text_fieldsപൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സംവിധാനം
കോട്ടയം: മഴയും പുഴയും നിരീക്ഷിക്കാനുള്ള മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ഒരു പടി കൂടി മുന്നോട്ട്. മലയോര മേഖലക്കു ഭീഷണിയായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുൻകൂട്ടി അറിയാൻ കുസാറ്റിന്റെ നേതൃത്വത്തിൽ മൂന്നു പഞ്ചായത്തുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു. വഴിക്കടവ് (തീക്കോയി പഞ്ചായത്ത്), പാതാമ്പുഴ (പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്), മേച്ചാൽ (മൂന്നിലവ് പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് മീനച്ചിൽ റെയിൻ മോണിറ്ററിങ് നെറ്റ്വർക്കിന്റെ സഹകരണത്തോടെ വെതർ സ്റ്റേഷൻ സ്ഥാപിച്ചത്.
മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയോടെ നടപ്പാക്കുന്ന പ്രവർത്തനമാണ് മീനച്ചിൽ റെയിൻ മോണിറ്ററിങ് നെറ്റ്വർക്ക്. മീനച്ചിൽ നദീതടത്തിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വയംപ്രേരിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്ന ഗവേഷണ പദ്ധതിയാണിത്. കുസാറ്റിനൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, എൻവയൺമെന്റൽ റിസോഴ്സസ് റിസർച്ച് സെന്റർ എന്നിവ ചേർന്ന് ഇസ്രോയുടെ കീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അതിതീവ്ര മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ വിശ്വാസയോഗ്യവും ശക്തവുമായ നിരീക്ഷണവും മുന്നറിയിപ്പും ലഭ്യമാക്കുന്ന സംവിധാനത്തിന്റെ ആശയം വികസിപ്പിക്കുകയും പ്രവർത്തനക്ഷമത പരീക്ഷിക്കുകയുമാണ് പൈലറ്റ് പദ്ധതിയുടെ ലക്ഷ്യം.
മഴക്കാലത്ത് അടിക്കടി ഉരുൾപൊട്ടൽ ഉണ്ടാവുന്ന പശ്ചിമഘട്ട മലനിരകളിലെ ഈ തെരഞ്ഞെടുക്കപ്പെട്ട പഠന മേഖലയിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, ഫൈബർ ഓപ്റ്റിക് സെൻസറുകൾ, കാലാവസ്ഥ സെൻസറുകൾ, ഗണിതശാത്ര മാതൃകകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏകീകൃത ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കും. ഈ ആശയപരിശോധന പ്രായോഗികമായി പരീക്ഷിച്ച ശേഷം കേരളത്തിലെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ കോട്ടയം, കുമരകം, വൈക്കം, വടവാതൂർ, പൂഞ്ഞാർ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ ഉണ്ട്.
പ്രവർത്തനം ഇങ്ങനെ
വെതർ സ്റ്റേഷനിൽ മഴയുടെ അളവ്, കാറ്റിന്റെ ദിശ, വേഗം, താപനില, അന്തരീക്ഷ ആർദ്രത എന്നിവ ഓരോ മിനിറ്റിലും രേഖപ്പെടുത്തും. ഡാറ്റകൾ കുസാറ്റിലെ കേന്ദ്രത്തിലെത്തും. അവിടെനിന്ന് മീനച്ചിൽ റെയിൻ മോണിറ്ററിങ് നെറ്റ്വർക്കിലേക്കും. മഴയുടെ സ്വഭാവവും വെള്ളത്തിന്റെ അളവും അനുസരിച്ച് മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി അറിയാനും മുന്നൊരുക്കം സ്വീകരിക്കാനുമാവും.