കീശയിൽനിന്ന് പണമെടുത്ത് പിഴ അടക്കില്ലെന്ന് പൊലീസുകാർ; നാണക്കേട് ഒഴിവാക്കാൻ ശ്രമം
text_fieldsകോട്ടയം: ഗതാഗത നിയമലംഘനത്തിനുള്ള പിഴ സ്വന്തം കീശയിൽ നിന്നെടുത്ത് അടക്കില്ലെന്ന നിലപാടിൽ പൊലീസ് ഉദ്യോഗസ്ഥർ; നാണക്കേട് ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ഡി.ജി.പിയും.
പൊലീസുകാർ പിഴ അടച്ചില്ലെങ്കിൽ വകുപ്പിന്റെ വാഹനങ്ങൾ ബ്ലാക്ക്ലിസ്റ്റിലേക്ക് നീങ്ങും. ആ നാണക്കേട് ഒഴിവാക്കാനാണ് ശ്രമം. ഗതാഗത നിയമലംഘനത്തിന് ലഭിച്ച നോട്ടീസിൽ പിഴ അടക്കാത്തത് എന്തുകൊണ്ടാണെന്ന കാരണം വ്യക്തമാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി നോട്ടീസ് നൽകി. എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല ഔദ്യോഗിക ആവശ്യങ്ങൾക്കാണ് വാഹനങ്ങൾ ഉപയോഗിച്ചതെന്നും അതിനാൽ സ്വന്തം കീശയിൽനിന്ന് പൈസ അടക്കേണ്ടതില്ലെന്നുമാണ് പൊലീസുകാർ പറയുന്നത്.
പൊലീസ് ആസ്ഥാനത്തും വിവിധ സ്റ്റേഷൻ പരിധിയിലുമുള്ള പൊലീസ് വാഹനങ്ങൾക്കും ഗതാഗത നിയമലംഘനത്തിന് നാലായിരത്തിലധികം പിഴ നോട്ടീസാണ് ലഭിച്ചിട്ടുള്ളത്.
രണ്ടുമാസം മുമ്പ് ഇത് ശ്രദ്ധയിൽപെട്ടതിനാൽ പത്തുദിവസത്തിനുള്ളിൽ പിഴ അടക്കണമെന്ന് ആസ്ഥാനത്തുനിന്ന് നിർദേശിച്ചിരുന്നെങ്കിലും പൊലീസുകാർ പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. എന്തുകൊണ്ടാണ് പിഴ അടക്കാൻ വൈകുന്നതെന്നതിന്റെ കാരണം വ്യക്തമാക്കാനാണ് നിർദേശം.
വിവിധ ജില്ലകളിലെ പൊലീസ് വാഹനങ്ങൾക്ക് പുറമെ പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ല. ഇവിടെയുള്ള 42 പേർക്കാണ് നിയമലംഘനത്തിന് നോട്ടീസ് കിട്ടിയത്. ഇതിൽ 32 പേർ പിഴയടച്ചു. ബാക്കിയുള്ളവർ പിഴ അടക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം.
പൊലീസ് വാഹനങ്ങളെല്ലാം തിരുവനന്തപുരത്താണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ വാഹനങ്ങൾക്കുള്ള പിഴ ചുമത്തിയ നോട്ടീസുകൾ പൊലീസ് ആസ്ഥാനത്താണ് എത്തുന്നത്. അവിടെ എത്തിയ പെറ്റി നോട്ടീസുകൾ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. ആരാണോ നിയമലംഘനം നടത്തിയത് അവരെക്കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്തുദിവസത്തിനുള്ളിൽ അറിയിക്കാൻ പൊലീസ് ആസ്ഥാന എ.ഡി.ജി.പി എസ്. ശ്രീജിത്ത് കഴിഞ്ഞവർഷം നവംബർ 21ന് ജില്ല പൊലീസ് മേധാവികൾക്ക് കത്തയച്ചു. രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡി.ജി.പി വിഷയത്തിൽ ഇടപെട്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
പിഴയുടെ കൃത്യമായ എണ്ണമോ എത്രപേർ ഇതുവരെ പിഴയടച്ചെന്ന കണക്കോ പൊലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ഇതുസംബന്ധിച്ച വിവരങ്ങൾ പ്രത്യേക ഫോർമാറ്റിൽ നൽകണമെന്നാവശ്യപ്പെട്ടെങ്കിലും ചില ജില്ലകളിൽനിന്ന് മാത്രമാണ് മറുപടി ലഭിച്ചത്.
അമിതവേഗതക്ക് പുറമെ മറ്റ് പല രേഖകളില്ലാത്ത പൊലീസ് വാഹനങ്ങളും നിരത്തിൽ ഓടുന്നുണ്ട്. അതിനുള്ള പിഴയൊക്കെ അടക്കേണ്ടത് വകുപ്പിന്റെയും സർക്കാറിന്റെയും ചുമതലയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പിഴയടച്ചില്ലെങ്കിൽ പൊലീസ് വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റിലേക്ക് നീങ്ങും.