പശുക്കൾ കൂട്ടത്തോടെ ചത്തു
text_fieldsകാര്യംവേലി വിപിൻ ഗോപാലിന്റെ ഫാമിൽ ചത്ത പശുക്കൾ
വൈക്കം: ഉന്നതബിരുദധാരികളായ ദമ്പതികൾ കൃഷിയോടുള്ള താൽപര്യത്തിൽ തുടങ്ങിയ ഫാമിലെ പശുക്കൾ കൂട്ടത്തോടെ ചത്തത് നാടിനും കണ്ണീരായി. ഉദയനാപുരം പഞ്ചായത്ത് എട്ടാം വാർഡിൽ കാര്യംവേലി വിപിൻ ഗോപാലും ഭാര്യ ആര്യയും ചേർന്നു നടത്തുന്ന പശു ഫാമിലാണ് ദുരന്തമുണ്ടായത്. 20 ലിറ്ററിലധികം പാൽ കറക്കുന്ന നാലു പശുക്കളാണ് കഴിഞ്ഞ രാത്രി ചത്തത്.
ക്ഷീണം കാണിച്ച മറ്റു പശുക്കൾക്ക് രാത്രിതന്നെ കുത്തിവെപ്പെടുത്തിരുന്നു. ഉന്നത പഠനത്തിനു ശേഷം കാർഷികവൃത്തി മതിയെന്ന തീരുമാനത്തിൽ വിപിൻ പശു വളർത്തലിലേക്കു തിരിയുകയായിരുന്നു. 25 പശുക്കളുമായി ആറു വർഷം മുമ്പാണു ഫാം തുടങ്ങിയത്. പല ബാങ്കുകളിൽനിന്നും വായ്പയെടുത്താണ് ഫാം തുടങ്ങിയത്. ഫാം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ വായ്പകൾ കൃത്യമായി തിരിച്ചടച്ചു വരുകയായിരുന്നു. ചത്ത പശുക്കളുടെ രക്തസാമ്പിൾ തിരുവനന്തപുരം ആനിമൽ സിസി ലാബിൽ പരിശോധനക്ക് അയക്കാൻ നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, അംഗങ്ങളായ കെ. ദിപേഷ്, അജിഷ ഉദയകുമാർ, വി. ബിനിഷ്, സുമേഷ കൊല്ലേലി, മിനി മനയ് പറമ്പിൽ വെറ്ററിനറി ഓഫിസർ ധന്യ എസ്. രാജൻ തുടങ്ങിയവർ ഫാം സന്ദർശിച്ചു.


