വൈക്കം ബോട്ട് ജെട്ടി നവീകരണം തുടങ്ങി; പ്രവർത്തനം പഴയ ജെട്ടിയിലേക്ക് മാറ്റി
text_fieldsവൈക്കം പഴയ ബോട്ട് ജെട്ടിയിൽ പ്ലാറ്റ്ഫോം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വൈക്കം: ശോച്യാവസ്ഥയിലായ വൈക്കം ബോട്ട് ജെട്ടിയുടെ നവീകരണം തുടങ്ങി. ഇറിഗേഷൻ വകുപ്പ് 35 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്. പണിയുടെ ഭാഗമായി പ്രവർത്തനം മഹാത്മ ഗാന്ധിയുടെ പാദസ്പർശമേറ്റ പഴയ ജെട്ടിയിലേക്കു മാറ്റി.
കെ. അജിത് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ഉപയോഗിച്ച് 2011ലാണ് പുതിയ ജെട്ടി നിർമിച്ചത്. പല ഭാഗവും തകർന്നു മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണിപ്പോൾ. ബോട്ടു അടുപ്പിച്ചു യാത്രക്കാർ കയറാനും ഇറങ്ങാനുമുള്ള നടപ്പാതയിലെ ടൈലുകൾ പൊട്ടിത്തകർന്നു. ബോട്ടു അടുപ്പിക്കുമ്പോൾ പ്ലാറ്റ്ഫോം മേൽക്കൂരയിലെ ഷീറ്റുകളുടെ വശങ്ങളിൽ മുട്ടും.
പ്ലാറ്റ്ഫോമും ഓഫിസ് കെട്ടിടത്തിന്‍റെ തകർന്ന ഭാഗങ്ങളുമാണ് നവീകരിക്കുന്നത്. കായലിലെ പായലും ചളിയും മറ്റു മാലിന്യങ്ങളും നീക്കി ആഴം കൂട്ടിയതോടെ ബോട്ടുകൾ പഴയ ജെട്ടിയിലേക്ക് സുഗമമായി അടുപ്പിക്കാനാകും. പുതിയ ജെട്ടി പണിത ശേഷം ഇത് പ്രവർത്തനരഹിതമായി ആരോപണങ്ങളിൽ മുങ്ങിക്കിടക്കുകയായിരുന്നു.


