വൈക്കം മഹാദേവ ക്ഷേത്ര അഴിമതി; അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്കെതിരെ അന്വേഷണത്തിന് ശിപാർശ
text_fieldsവൈക്കം മഹാദേവ ക്ഷേത്രം
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനെതിരെ നടപടിക്ക് ശിപാർശ. 2025-26 കാലയളവിൽ ക്ഷേത്രത്തിലെ അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന ജെ.എസ്. വിഷ്ണുവിനെതിരെയാണ് നടപടി. കഴിഞ്ഞ ജൂണിൽ ജൂനിയർ സൂപ്രണ്ട് നടത്തിയ മിന്നൽ പരിശോധനയിലാണ് വഴിപാട് ഇനങ്ങളിൽ 33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് വിഷ്ണുവിനെതിരെ നടപടിക്ക് അസി. ദേവസ്വം കമീഷണർ ശിപാർശ ചെയ്യുകയായിരുന്നു.
വൈക്കം ക്ഷേത്രത്തെ കുറിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ ക്ഷേത്രം സന്ദർശിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നു ജെ.എസ്. വിഷ്ണുവിനെ മുണ്ടക്കയം ഗ്രൂപ്പിൽ അസിസ്റ്റന്‍റ് ദേവസ്വം കമീഷണറായി സ്ഥലംമാറ്റിയിരുന്നു.
എന്നാൽ, സ്ഥലംമാറ്റ ഉത്തരവ് ദേവസ്വം ബോർഡ് പുതുക്കി ഇറക്കി. ഇതിൽ വൈക്കത്ത് വിജിലൻസ് ഓഫിസറായിരുന്ന എസ്. സുരേഷിനെ മുണ്ടക്കയം ഗ്രൂപ്പിൽ അസിസ്റ്റന്‍റ് ദേവസ്വം കമീഷണറായി നിയമിക്കുകയും വിഷ്ണുവിനെ മറ്റു ചുമതലകൾ നൽകാതെ മാറ്റിനിർത്തുകയുമായിരുന്നു. ഇതിനിടയിലാണ് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗം കൂടിയായ ജെ.എസ്. വിഷ്ണുവിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തത്.


