ആമ്പൽ വസന്തത്തിലേക്ക് മലരിക്കൽ
text_fieldsകോട്ടയം: വീണ്ടുമൊരു ആമ്പൽ വസന്തത്തിലേക്ക് ചുവടുവെച്ച് മലരിക്കൽ. ഇനി ദിവസങ്ങൾക്കുള്ളിൽ മലരിക്കൽ വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറും. കൊയ്ത്തുകഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞുതുടങ്ങി.
1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്ത് 820 ഏക്കറുള്ള തിരുവായ്ക്കരി പാടത്താണ് ആമ്പൽ വിരിഞ്ഞ് തുടങ്ങിയത്. നിലവിൽ വള്ളത്തിൽ അരമണിക്കൂറിലേറെ യാത്ര ചെയ്താൽ മാത്രമേ കൂടുതൽ ആമ്പൽ കാണാൻ സാധിക്കൂ. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ കരയിൽനിന്ന് ഭംഗി ആസ്വദിക്കാനാകുന്ന സ്ഥിതിയിലേക്ക് ഇവിടം മാറും.
കാലം തെറ്റി പെയ്ത മഴ ആമ്പൽ ഉത്സവത്തിന് ആശങ്ക സൃഷ്ടിച്ചെങ്കിലും അതിലിപ്പോൾ മാറ്റം വന്നിരിക്കുകയാണ്. ആദ്യമുണ്ടായ പൂക്കൾ വെള്ളം കയറി നശിച്ചു. ഇപ്പോഴുള്ള മഴ മാറിയാൽ ജൂലൈ പകുതിയോടെ ഇവിടം ആമ്പൽതോട്ടമാകും.
പൂക്കളാകുന്നതേയുള്ളൂവെങ്കിലും ഫോട്ടോ ഷൂട്ടിനൊക്കെ ആളുകൾ എത്തിത്തുടങ്ങി. ആമ്പലുകൾ വിരിഞ്ഞ ഇടങ്ങളിലേക്ക് വള്ളത്തിൽ പോകാൻ നിലവിൽ 1000 രൂപയെങ്കിലും നൽകേണ്ടതുണ്ട്. സീസണായാൽ അതിൽ മാറ്റം വരുമെന്ന് പ്രദേശവാസികൾ പറയുന്നു.
മലരിക്കൽ ആമ്പൽ വസന്തം പ്രദേശവാസികൾക്കും വരുമാനമാർഗമാണ്. വള്ളക്കാർക്കും പൂക്കൾ പറിച്ച് വിൽപന നടത്തുന്നവർക്കും സന്ദർശകർക്ക് ലഘുഭക്ഷണവും പാനീയവും വിൽപന നടത്തുന്നവർക്കുമെല്ലാം സീസൺ ആശ്വാസമാണ്.
ഒന്നര കിലോമീറ്റർ റോഡ് വശത്ത് ആമ്പൽ പൂവിട്ട് നിൽക്കുന്നതാണ് സീസൺ സമയത്ത് സഞ്ചാരികൾ കാണുന്നത്. അത് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടമാണ്. അവിടെ ഇപ്പോൾ പൂക്കളായിട്ടില്ല. അതിന് എതിർവശത്താണ് പൂക്കളുള്ളത്. തിരുവായ്ക്കരി പാടശേഖരത്തിലെത്തിയാൽ പൂക്കൾ കാണാം. വള്ളത്തിൽ അരമുക്കാൽ മണിക്കൂർ യാത്ര ചെയ്താലേ അവിടെ എത്താൻ സാധിക്കൂ.
ജൂലൈ, ആഗസ്റ്റ് മാസത്തോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ കൃഷി സീസൺ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച് നെല്ല് വിതക്കും. വള്ളത്തിന്റെ നിരക്ക് അടക്കമുള്ളവ സീസൺ സമയമാകുമ്പോഴേക്കും പ്രഖ്യാപിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മഴക്കാലമായതിനാൽ പാടശേഖരത്തിൽ വെള്ളം ഉയർന്നു. മഴ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രമേ പാടശേഖരത്തിലേക്ക് ഇറങ്ങാവൂയെന്നും പ്രദേശവാസികൾ പറയുന്നു.
എങ്ങനെ മലരിക്കൽ എത്താം
കുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജങ്ഷഷനിൽ എത്തുക.
അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ യാത്ര ചെയ്താൽ മലരിക്കലിൽ എത്താം. അവിടെനിന്ന് മുന്നോട്ടുപോയാൽ നിലവിൽ പൂക്കളുള്ള തിരുവായ്ക്കരി പാടത്തും എത്താനാകും.