Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAtholichevron_right‘സമീന മോൾ’ക്കൊപ്പം ഇനി...

‘സമീന മോൾ’ക്കൊപ്പം ഇനി ബഷീർ എത്തില്ല

text_fields
bookmark_border
‘സമീന മോൾ’ക്കൊപ്പം ഇനി ബഷീർ എത്തില്ല
cancel
camera_alt

കോവിഡ് കാലത്ത് ബഷീറിനെ കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത

അത്തോളി: അത്തോളിയിലെ കടകൾക്ക് മുന്നിൽ കോഴിക്കോട് വലിയങ്ങാടിയിലെ ചരക്കുകളുമായി ‘സമീന മോൾ’ ലോറിയിൽ ഇനി ബഷീർ എത്തില്ല. വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്‍റെ സൺഷേഡ് സ്ലാബ് തകർന്ന് അത്തോളിക്കാരായ ബഷീറും അഷ്റഫും ഒരുമിച്ച് വിടപറഞ്ഞപ്പോൾ ഓർമയാവുന്നത് ഒരു നാടിന്റെ ചരിത്രം കൂടിയാണ്. വെങ്ങളം സ്വദേശിയായിരുന്ന പിതാവ് കാദിരിയാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ബഷീറിനെ വലിയങ്ങാടിക്ക് കൂട്ടിയത്. കാളവണ്ടിയിലായിരുന്നു കാദിരിയുടെ യാത്രയെങ്കിൽ ബഷീർ പിന്നെ സ്വന്തം ലോറിയിലായിരുന്നു ചരക്കുകൾ എത്തിച്ചിരുന്നത്.

എത്ര വൈകി വിളിച്ചുപറഞ്ഞാലും യാതൊരു മടിയും കൂടാതെ ചരക്കുകൾ കൊണ്ടുവരുമായിരുന്നുവെന്ന് അത്തോളിയിലെ വ്യാപാരികൾ സങ്കടത്തോടെ അനുസ്മരിക്കുന്നു. കച്ചവടക്കാരുടെ വിശ്വസ്തനായിരുന്ന ബഷീർ ആദ്യകാലങ്ങളിൽ കോഴിക്കോട്ടേക്ക് കൊപ്രയും അടക്കും ചൂടിയും കൊണ്ടായിരുന്നു യാത്രയെങ്കിൽ സാധനങ്ങൾ കുറഞ്ഞതോടെ പിന്നീടത് നിലച്ചിരുന്നു. നാല് പതിറ്റാണ്ടു കാലം ഒരേ തൊഴിലിലായിരുന്നു ബഷീർ. വിദേശത്തുള്ള മക്കൾ എത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ ബഷീറിന്റെ മൃതദേഹം കുനിയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും അഷ്റഫിന്റെ മൃതദേഹം ചീക്കിലോട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.

വലിയങ്ങാടിയിൽ തൊഴിലാളിയായിരുന്ന അഷ്റഫ് ഏതാനും വർഷം മുമ്പാണ് ബഷീറിന്റെ ലോറിയിൽ കയറ്റിറക്ക് ജോലിക്ക് എത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട നിരവധിപേർ രണ്ട് വീടുകളിലും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. മരണപ്പെട്ടവരോടുള്ള ആദരസൂചകമായി രാവിലെ അത്തോളിയിൽ ഹർത്താൽ ആചരിച്ചു.

Show Full Article
TAGS:Kozhikode calicut corporation slab collapse 
News Summary - Basheer will no longer appear with 'Sameena Mol'
Next Story