ബസ് ജീവനക്കാർ തമ്മിൽ സംഘർഷം പതിവാകുന്നു
text_fieldsബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ഇന്നലെ രാത്രി ബസ് ജീവനക്കാർ തമ്മിൽ നടന്ന കൈയാങ്കളിയെത്തുടർന്ന് തടിച്ചുകൂടിയവർ
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം നിത്യസംഭവമാകുന്നു. ബസ് സ്റ്റാൻഡിൽ ബസുകൾ ഒന്നോ രണ്ടോ മിനിറ്റ് നേരത്തെയെത്തുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഡ്രൈവർമാർ അടക്കമുള്ള ബസ് ജീവനക്കാർ തമ്മിൽ കൈയാങ്കളിയുണ്ടാകുന്നത്. ഉച്ചത്തിൽ അസഭ്യം പറഞ്ഞും പോർവിളി നടത്തിയുമാണ് ജീവനക്കാർ ബസ് സ്റ്റാൻഡ് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ബസിനുള്ളിൽ കയറിയും കൈയാങ്കളി അരങ്ങേറുന്നുണ്ട്.
ഇതിനാൽ ബസിലെ യാത്രക്കാരും പുറത്ത് ബസ് കാത്തുനിൽക്കുന്നവരും ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് മൂന്നു തവണയാണ് ജീവനക്കാർ തമ്മിൽ കൊമ്പുകോർത്ത് സംഘർഷമുണ്ടാക്കിയത്.
വൈകീട്ട് ആറുമണി കഴിയുന്നതോടെയാണ് ബസ് സ്റ്റാൻഡിൽ ജീവനക്കാരുടെ വിളയാട്ടം. മദ്യപിച്ചെത്തുന്ന സംഘത്തോടൊപ്പം ബസ് സ്റ്റാന്‍ഡിലെ ചില തൊഴിലാളികളും കൂട്ടുകൂടുന്നതായി ആക്ഷേപമുണ്ട്.
സന്ധ്യ കഴിഞ്ഞാൽ ബാലുശ്ശേരി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ഭയക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയായാൽ പൊലീസും ബസ് സ്റ്റാൻഡിനുള്ളിൽ എത്താറില്ല.