കടൽ പ്രക്ഷുബ്ധം: ആറ് വഞ്ചികളും തൊഴിലാളികളെയും രക്ഷപ്പെടുത്തി
text_fieldsവെള്ളയില്‍ അപകടത്തില്‍പെട്ട ബോട്ട് കരക്കടുപ്പിക്കുന്ന തൊഴിലാളികള്‍. അപകടത്തില്‍ ഹംസക്കോയ എന്നയാള്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ബേപ്പൂർ: ശക്തമായ കാറ്റിലും തിരമാലയിലുംപെട്ട് പരക്കെ അപകടം. വെള്ളയിൽ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ഹംസക്കോയയുടെ കൂടെയുണ്ടായിരുന്ന പുതിയ കടവ് പീടിയേക്കൽ അഷറഫ്, നാലുകുടി പറമ്പിൽ സമീർ എന്നിവരെ പ്രാഥമിക ചികിത്സക്കായി ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അഷ്റഫിനെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊയിലാണ്ടിയിൽനിന്ന് മത്സ്യബന്ധനത്തിനായി പോയി കടലിൽ കുടുങ്ങിയ ‘ആലിലക്കണ്ണൻ’ വഞ്ചിയും 30 തൊഴിലാളികളെയും ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ വി. സുനീറിന്റെ നിർദേശത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് വിങ് ഫിഷറി ഗാർഡ് ജീൻദാസ്, സീ റസ്ക്യൂ ഗാർഡ് സുമേഷ് എന്നിവരടങ്ങുന്ന ടീം രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അസീസിന്റെ ഉടമസ്ഥതയിലുള്ള ‘ഗരുഡ’വഞ്ചി കാറ്റിൽ അപകടത്തിൽപ്പെട്ടു.
വഞ്ചിയിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ മറ്റ് യാനങ്ങളിലെ മീൻപിടിത്തക്കാർ ചേർന്ന് രക്ഷപ്പെടുത്തി സുരക്ഷിതരായി തീരത്ത് എത്തിച്ചു. പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തബാറക്ക് എന്ന തോണിയും അതിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി സുരക്ഷിതരായി 4;കരക്കെത്തിച്ചു. ചാലിയത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഇലാഹി എന്ന തോണി താനൂർ ഭാഗത്ത് അപകടത്തിൽപെട്ടുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ബോട്ട് രക്ഷാപ്രവർത്തനം നടത്തി.
മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. മുഖദാർ തെക്കെ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിനുപോയ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള തോണി കാറ്റിലും കോളിലുംപെട്ട് പാറയിൽ ഇടിച്ച് നാശനഷ്ടം സംഭവിച്ചു. തോണിയിലുള്ളവർ കരയിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. അതത് സമയത്തെ കാലാവസ്ഥ മുന്നറിയിപ്പ് മാനിച്ചും ജീവൻരക്ഷാ ഉപകരണങ്ങളും മതിയായ കുടിവെള്ളം കരുതിയും മാത്രമേ മത്സ്യബന്ധനം നടത്തുവാൻ പാടുള്ളൂവെന്ന് ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ വി. സുനീർ അറിയിച്ചു.
നൈനാംവളപ്പ് കോതി അഴിമുഖത്ത് തിരയിൽപ്പെട്ട് നൈനാംവളപ്പ് സ്വദേശി എ.ടി ഫിറോസിന്റെ ഫൈബർ വള്ളം തകർന്നു. വള്ളവും വലയും എൻജിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഫിറോസ് നീന്തി കരക്ക് കയറുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.